കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകർക്ക് അടിയന്തരമായി പാസ്പോർട്ട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ മുഴുവൻ പാസ്പോർട്ട് ഓഫീസ് കേന്ദ്രങ്ങൾക്കും വിദേശകാര്യവകുപ്പ് നിർദേശം നൽകി. 24 വരെയാണ് ഹജ്ജ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇവരിൽ തുടർച്ചയായ അഞ്ചാം വർഷക്കാർക്കും 70 വയസിനു മുകളിൽ പ്രായമുളളവർക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാൽ അപേക്ഷയോടൊപ്പം തന്നെ പാസ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
ആയതിനാൽ ഹജ്ജ് ആവശ്യവുമായി എത്തുന്നവർക്ക് പാസ്പോർട്ട് കാലതാമസമില്ലാതെ നൽകണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. പാസ്പോർട്ട് ഓഫീസുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ ഒരുക്കി നോഡൽ ഓഫീസറെ നിയമിക്കണം.ഇവരുടെ പോലീസ് വെരിഫിക്കേഷനുകൾ പെട്ടെന്ന് പൂർത്തിയാക്കാൻ വകുപ്പ് പോലീസ് ഉദ്യോഗസ്ഥരോടും നിർദേശിക്കണം.
പാസ്പോർട്ടിന്റെ പേരിൽ തീർഥാടനം നഷ്ടപ്പടുന്ന സാഹചര്യമുണ്ടാകരുതെന്നും നിർദേശത്തിലുണ്ട്. രാജ്യത്തെ മുഴുവൻ പാസ്പോർട്ട് കേന്ദ്രങ്ങൾക്കും വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഹജ്ജ് അപേക്ഷകന് പാസ്പോർട്ടുണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നേരിട്ട് അവസരം ലഭിക്കാത്ത അപേക്ഷകരായാലും അപേക്ഷയിൽ പാസ്പോർട്ട് നന്പർ രേഖപ്പെടുത്തിയിരിക്കണം.
2018 ഫെബ്രുവരി 28 വരയെങ്കിലും കാലാവധിയുളള പാസ്പോർട്ട് തീർത്ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ നിർദേശം. ഈ വർഷം ഹജ്ജ് അപേക്ഷ സ്വീകരണം കുറഞ്ഞ ദിവസങ്ങൾ മാത്രമാണുളളത്. ആയതിനാൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞവരും പാസ്പോർട്ട് ഇതുവരെ എടുക്കാത്തവരും കൂടുതലാണ്.
പാസ്പോർട്ട് നൽകാൻ നിർദേശം
01:26 AM Jan 06, 2017 | Deepika.com