കോഴിക്കോട്: അഞ്ചു വർഷമൊ അതിൽ കൂടുതലൊ നികുതി അടയ്ക്കാത്ത എല്ലാ വാഹനങ്ങളുടെയും നികുതി കുടിശിക ഇളവുകളോടെ ഒറ്റതവണയായി അടയ്ക്കാമെന്ന് ആർടിഒ സി.ജെ.പോൾസൻ അറിയിച്ചു.
2011 ജൂലൈ ഒന്നു മുതൽ കുടിശിക വരുത്തിയ വാഹനങ്ങൾക്ക് അവസരം പ്രയോജനപ്പെടുത്താം. അഞ്ചു വർഷത്തിനു മുകളിൽ എത്ര കുടിശികയുണ്ടെങ്കിലും അവസാനത്തെ അഞ്ചു വർഷത്തെ നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള ആകെ തുകയുടെ 20 ശതമാനം മാത്രമെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഈടാക്കൂ. നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഇത് 30 ശതമാനമായിരിക്കും. കുടിശിക അടയ്ക്കുന്നതിന് ആർസി ബുക്ക്, ഇൻഷ്വറൻസ്, വെൽഫെയർ ഫണ്ട് അടച്ച രസീത് എന്നിവ ആവശ്യമില്ല. വാഹന ഉടമയ്ക്കോ, അയാൾ അധികാരപ്പെടുത്തിയ ആൾക്കോ നികുതിയടയ്ക്കാം.
2011 ജൂലൈ ഒന്നു മുതൽ നികുതി കുടിശികയുള്ള വാഹനങ്ങൾ, റവന്യു റിക്കവറിയുള്ള വാഹനങ്ങൾ, ഉടമസ്ഥാവകാശം മാറ്റാതെ വില്‍പ്പന നടത്തിയതും വാഹനത്തെ സംബന്ധിച്ച് ഇപ്പോൾ ഉടമയ്ക്ക് യാതൊരുവിധ അറിവും ഇല്ലെങ്കിലും കുടിശിക സ്വീകരിക്കും. വാഹനത്തിന്റെ നികുതി ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയിൽ അടച്ച് ഉടമ 100 രൂപ മുദ്രപത്രത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയാണെങ്കിൽ 2016 ജൂലൈ ഒന്നു മുതലുള്ള നികുതി ബാധ്യത ഒഴിവാകും. ഭാവിയിൽ ഈ വാഹനങ്ങൾ സർവീസ് നടത്തുന്നതായി കണ്ടാൽ 2016 മുതലുള്ള നികുതി ഈടാക്കും. മാർച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.
കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം
01:26 AM Jan 06, 2017 | Deepika.com