നാദാപുരം: ബോംബേറടക്കമുള്ള അക്രമ സംഭവങ്ങൾ അരങ്ങേറിയ വാണിമേലിൽ വീണ്ടും സംഘർഷത്തിന് നീക്കം. സിപിഎം കൊടി മരത്തിൽ പച്ച പെയിന്റടിച്ച് സാമൂഹ്യ വിരുദ്ധർ ലീഗ് പതാക ഉയർത്തി. ഭൂമിവാതുക്കൽ താഴെ അങ്ങാടിയിൽ സിപിഎം രക്തസാക്ഷി കെ.പി. കുഞ്ഞിരാമൻ കൊലചെയ്യപ്പെട്ട സ്ഥലത്ത് കോണ്ക്രീറ്റിൽ നിർമിച്ച കൊടിമരത്തിലെ പതാക അഴിച്ച് മാറ്റി പച്ച പെയിന്റ് അടിച്ചാണ് ലീഗിന്റെ പതാക ഉയർത്തിയത്.
വ്യാഴാഴ്ച്ച പുലർച്ചയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെ നൂറു കണക്കിന് സിപിഎം പ്രവർത്തകർ സ്ഥലത്ത് തടിച്ച് കൂടുകയും റോഡിൽ ഇരുന്പ് പൈപ്പുകളിട്ട് ഭുമിവാതുക്കൾ-വിലങ്ങാട് റൂട്ടിൽ ഗതാഗതം തടയുകയുമായിരുന്നു. സ്ഥലത്ത് സംഘർഷ സാധ്യത ഉടലെടുത്തതോടെ നാദാപുരം ഡിവൈഎസ്പി കെ. ഇസ്മായിലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. സിപിഎം നേതാക്കളായ കെ.കെ. ലതിക, ഏരിയാ സെക്രട്ടറി പി.പി. ചാത്തു, സി.എച്ച്. ബാലകൃഷ്ണൻ, സി.എച്ച്. മോഹനൻ, ടി.പി. കുമാരൻ, ടി. പ്രദീപ്കുമാർ, ലീഗ് നേതാക്കളായ സി.കെ. സുബൈർ, എൻ.കെ. മൂസ്സ മാസ്റ്റർ, അഷ്റഫ് കൊറ്റാല തുടങ്ങിയവർ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. സിപിഎം നേതാക്കൾ പൊതുയോഗം ചേർന്ന്് പ്രവർത്തകരെ ശാന്തരാക്കുകയയായിരുന്നു. നിർത്തിയിട്ട വാഹനത്തിന് മുകളിലോ മറ്റോ കയറി നിന്ന ശേഷമാണ് കൊടിമരത്തിന് പെയിന്റടിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെയും കൊടിമരത്തിന് മുകളിൽ പച്ച പെയിന്റടിച്ചത് സംഘർഷങ്ങൾക്കിടയാക്കിയിരുന്നു.
ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊടിമരത്തിൽ കെട്ടിയ ലീഗ് പതാകയിൽ നിന്ന് മണം പിടിച്ച പോലീസ് ട്രാക്കർ ഡോഗ് റിമോ സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ വയൽ പരിസരത്തേക്ക് ഓടിയെത്തി ആളൊഴിഞ്ഞ പറന്പിൽ നിന്നു. ഇവിടെ നിന്ന് ഉപേക്ഷിച്ച നിലയിൽ പ്ലാസ്റ്റിക് കവർ പോലീസ് കണ്ടെത്തി. വൈകിട്ടോടെ സർവകക്ഷി പ്രതിനിധികളുടെ സാനിധ്യത്തിൽ സിപിഎം കൊടിമരത്തിൽ ചുവപ്പ് പെയിന്റടിച്ച് കൊടി ഉയർത്തി. കണ്ട്രോൾ റൂം എസി കെ.ബി. പ്രഫുല്ലചന്ദ്രൻ, നാദാപുരം സിഐ ജോഷി ജോസ്, കുറ്റ്യാടി എസ്ഐ ടി. സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിലെ എസ്ഐമാരുൾപ്പെടെയുള്ള പോലീസ് സംഘം സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
സിപിഎം കൊടിമരത്തിൽ മുസ്ലീം ലീഗ് പതാക
01:19 AM Jan 06, 2017 | Deepika.com