ബംഗളൂരു: യുക്രെയ്നിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി വിവാദത്തിലായി കർണാടക ബിജെപി എംഎൽഎ. മൃതദേഹം വിമാനത്തിൽ കൂടുതൽ സ്ഥലം അപഹരിക്കുമെന്നായിരുന്നു ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡിന്റെ വിവാദ പ്രതികരണം. ഒരു ശവപേടകത്തിനു പകരം എട്ട് മുതൽ 10 വരെ ആളുകളെ വരെ പ്രവേശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹൂബ്ലി-ധർവാഡ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് അരവിന്ദ് ബെല്ലാഡ്. ഖാർകീവിൽ കൊല്ലപ്പെട്ട എസ്.ജെ. നവീന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരുമെന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. യുക്രെയ്ൻ യുദ്ധമേഖലയാണ്, എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം. ശ്രമം നടക്കുന്നുണ്ട്, കഴിയുമെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കും.
ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് മരിച്ചവരെ തിരികെ കൊണ്ടുവരിക എന്നത്. കാരണം മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്ഥലം വേണ്ടിവരും. ഒരു മൃതദേഹത്തിന് പകരം എട്ട് മുതൽ 10 വരെ ആളുകളെ കൊണ്ടുവരാം- അദ്ദേഹം പറഞ്ഞു. നവീന്റെ മൃതദേഹം തിരികെ എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹത്തിനു പകരം കൂടുതൽ ആളുകളെ കൊണ്ടുവരാം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ
12:17 PM Mar 04, 2022 | Deepika.com