റോക്കറ്റിലെ അമേരിക്കൻ, ജപ്പാൻ പതാകകൾ നീക്കി, ഇന്ത്യൻ പതാക നിലനിർത്തി റഷ്യ

12:28 PM Mar 04, 2022 | Deepika.com
ന്യൂഡൽഹി: യുക്രെയിനിൽ റഷ്യ നടത്തുന്ന കടന്നാക്രമണത്തിന്‍റെ പേരിൽ റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മിൽ പോര് കടുത്ത സാഹചര്യത്തിൽ അമേരിക്കയെയും ജപ്പാനെയും തള്ളി റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതീകാത്മക നീക്കം.

റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ബൈകോണൂരിലെ കൂറ്റൻ റോക്കറ്റിൽ പതിപ്പിച്ചിരുന്ന അമേരിക്കയുടെയും ജപ്പാന്‍റെയും പതാകകളാണ് റഷ്യൻ ഏജൻസി നീക്കിയത്. അതേസമയം, ഇന്ത്യയുടെ പതാക അവിടെ നിലനിർത്തിയിട്ടുണ്ട്.

നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷനി(നാറ്റോ)ൽ ചേരാനുള്ള കിഴക്കൻ യൂറോപ്യൻ രാഷ്‌ട്രമായ യുക്രെയിനിന്‍റെ നീക്കമാണ് റഷ്യൻ കടന്നാക്രമണത്തിനും രാജ്യങ്ങളുടെ ചേരിതിരിവിനും കാരണമായിട്ടുള്ളത്.

യുക്രെയ്ൻ ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിടുന്പോഴാണ് റഷ്യയും ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നു ധ്വനിപ്പിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്‍റെ പ്രതീകാത്മക നീക്കം.

റഷ്യയുടെ കടന്നാക്രമണത്തിനെതിരേ നാറ്റോ അംഗ രാജ്യങ്ങളായ യുഎസ് ഫ്രാൻസ്, ജർമനി, യുകെ എന്നിവയും യുഎസുമായി സൗഹൃദമുള്ള ജപ്പാൻ പോലുള്ള രാജ്യങ്ങളും റഷ്യയ്ക്കെതിരേ കടുത്ത ഉപരോധവും ബഹിഷ്കരണവും പ്രഖ്യാപിച്ചിരുന്നു. റഷ്യയെ കായിക രംഗത്തുനിന്നും ബഹിഷ്കരിച്ചു. ഇതോടെയാണ് റഷ്യയും നാറ്റോ സൗഹൃദരാജ്യങ്ങളും തമ്മിൽ പോരു മുറുകിയത്.



ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടുമെന്നു ബൈകോണൂരിലെ ലോഞ്ചറുകൾ തീരുമാനിച്ചു - റോസ്‌കോസ്മോസ് ഡയറക്ടർ ജനറൽ ദിമിത്രി ഒലെഗോവിച്ച് റോഗോസിൻ ട്വീറ്റ് ചെയ്തു.