പാരീസ്: ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ കൂടെനിർത്താൻ എന്തും ചെയ്യാനുറച്ച് പാരീസ് സാൻ ഷെർമെയ്ൻ. എംബാപ്പെയുടെ കരാർ നീട്ടാൻ ക്ലബ്ബ് "എല്ലാം' ചെയ്യുമെന്ന് പിഎസ്ജി സ്പോർട്സ് ഡയറക്ടർ ലിയനാർഡോ പറഞ്ഞു.
ക്ലബുമായുള്ള കരാർ അവസാനിക്കുന്നതോടെ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് പോകാൻ എംബാപ്പെ തയാറെടുക്കുന്നതിനിടെയാണ് പിഎസ്ജിയുടെ വെളിപ്പെടുത്തൽ. ഏറെ നാളായി മാഡ്രിഡ് ചർച്ചകൾ നടന്നുവരികയാണ്. ഓഗസ്റ്റിൽ എംബാപ്പെയ്ക്ക് 180 മില്യൺ യൂറോ (200 മില്യൺ ഡോളർ) വരെ റയൽ വാഗ്ദാനം ചെയ്തതായി വാർത്തയുണ്ടായിരുന്നു.
ഇതുവരെ റയലുമായി എംബാപ്പെ കരാറിലെത്തിയിട്ടില്ലാത്തതിനാൽ താരത്തിനായി തങ്ങൾ എല്ലാം ചെയ്യുമെന്ന് ലിയനാർഡോ വ്യക്തമാക്കി. താരത്തെ നിലനിർത്താൻ ക്ലബ് എല്ലാം ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ ലോകത്തെ എക്കാലത്തേയും വലിയ താരമായ ലയണൽ മെസിയുടെ വരവും പിഎസ്ജിയിൽ എംബാപ്പെയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. എംബാപ്പെയുടെ കാലുകളാണ് ടീമിന്റെ ഗോൾ മിഷീൻ. ഈ സീസണിൽ ക്ലബിനായി ഫ്രഞ്ച് താരം നേടിയത് 24 ഗോളുകളാണ്. ടോപ് സ്കോറർ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ മെസിക്ക് ഏഴു ഗോൾ മാത്രമാണ് സമ്പാദ്യം.
കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ എംബാപ്പെ പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനൊപ്പം രണ്ടാംസ്ഥാനത്തെത്തി. ഇരുവർക്കും 156 ഗോളാണ്. പിഎസ്ജിക്കായി കൂടുതൽ ഗോൾ നേടിയതിന്റെ റിക്കാർഡ് എഡിസൺ കവാനിക്കാണ്. 200 ഗോളാണ് പാരീസ് ടീമിനുവേണ്ടി കവാനി നേടിയത്.
പറിച്ചെടുക്കാൻ റയൽ, പിടിച്ചുനിർത്താൻ പിഎസ്ജി; പൊന്നുംവില പ്രതീക്ഷിച്ച് എംബാപ്പെ
11:26 AM Mar 04, 2022 | Deepika.com