വിമാനം ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യം വിവരിച്ച ശേഷം മന്ത്രി ജയ് വിളിച്ചത്. ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിച്ചുകൊടുത്തപ്പോൾ വിദ്യാർഥികൾ ഏറ്റുവിളിച്ചു. എന്നാൽ മോദി കി ജയ് എന്ന മുദ്രാവാക്യത്തിന് വിദ്യാർഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. നിരവധി തവണ മന്ത്രി ആവർത്തിച്ചെങ്കിലും മോദിക്ക് മാത്രം വിദ്യാർഥികൾ ജയ് വിളിച്ചില്ല. വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
നേരത്തെ യുക്രെയ്നിൽനിന്നും രക്ഷപെട്ട് ഡൽഹിയിൽ വിമാനം ഇറങ്ങിയ വിദ്യാർഥിനിക്ക് ഇന്ത്യൻ അധികൃതർ പൂവ് നൽകിയത് നിരസിച്ചതും വാർത്തയായിരുന്നു. വിദ്യാർഥികളെ രക്ഷിക്കാൻ സമയോജിത ഇടപെടൽ നടത്താതെ തിരിച്ചെത്തുമ്പോൾ പൂവ് നൽകി സ്വീകരിച്ചിട്ട് എന്താണ് കാര്യമെന്ന് ബിഹാറിൽ നിന്നുള്ള ദിവ്യാംശു സിംഗ് ചോദിച്ചു. ഹംഗറി അതിർത്തി കടന്ന് ബുഡാപെസ്റ്റിൽ നിന്നും വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാർഥികൾ ഡൽഹിയിൽ മടങ്ങിയെത്തിയത്.
അതിർത്തി കടന്ന് ഹംഗറിയിൽ എത്തിയപ്പോഴാണ് എന്തെങ്കിലും സഹായം ലഭിച്ചതെന്ന് ദിവ്യംശു പറഞ്ഞു. അതിനു മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സ്വന്തം നിലയ്ക്കാണ്. കൃത്യ സമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലായിരുന്നുവെന്നും ദിവ്യാംശു പറഞ്ഞു.