മോസ്കോ: യുക്രെയ്നെ നിരായുധീകരിക്കുകയും നിഷ്പക്ഷ നിലയിലെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഏതു നിലയ്ക്കും കൈവരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്ൻ ദേശീയ സായുധ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നും പുടിൻ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ചർച്ചയിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഒന്നരമണിക്കൂറാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം യുക്രെയ്ന് അനുകൂലമായി മാക്രോൺ നടത്തിയ പ്രസ്താവനയിലുള്ള വിയോജിപ്പും പുടിൻ അറിയിച്ചു.
ചർച്ചകൾ വൈകിപ്പിക്കാൻ കീവ് നടത്തുന്ന ഏതൊരു ശ്രമവും മോസ്കോയുടെ ആവശ്യങ്ങളുടെ പട്ടിക വർധിപ്പിക്കുന്നതിന് കാരണമാകും- പുടിൻ കൂട്ടിച്ചേ ർത്തു. യുക്രെയ്നുമായി ചർച്ച നടക്കാനിരിക്കെയാണ് റഷ്യൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലെ ബ്രസ്റ്റിലാണ് രണ്ടാം വട്ട ചര്‍ച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. അമേ രിക്കയാണ് യുക്രെയ്നെ സമാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു.
വിട്ടുവീഴ്ചയില്ല, ഏതു നിലയ്ക്കും ലക്ഷ്യം നേടും: മാക്രോണിനോട് പുടിൻ
07:28 PM Mar 03, 2022 | Deepika.com