കീവ്: യുക്രെയ്ൻ അധിനിവേശം ഏഴാം ദിവസം പിന്നിടുമ്പോൾ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം. ഇസ്യുമിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം ദാക്ഷിണ്യമില്ലാതെ ആക്രമണം നടത്തി. മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അറിയിച്ചു. തലസ്ഥാനമായ കീവിലും കാർക്കീവിലും റഷ്യ ആക്രമണം തുടർന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ യുക്രെയ്ൻ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകി. കീവിലെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം.
യുക്രെയ്നിലെ ആക്രമണങ്ങളിൽ ഇതുവരെ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ വിഭാഗം അറിയിക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു. കീവിന്റെ ചെറുത്ത് നിൽപ്പ് റഷ്യൻ പദ്ധതികൾ തകിടംമറിച്ചെന്ന് വഌദിമിർ സെലൻസ്കി അറിയിച്ചു.
അതേസമയം, യുക്രെയ്ൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ; വ്യോമാക്രമണ മുന്നറിയിപ്പ് നൽകി യുക്രെയ്ൻ
08:12 AM Mar 03, 2022 | Deepika.com