ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളിലായി. ഒരു മാസത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 22 ഡോളർ വർധനവാണ് ഉണ്ടായത്. 2014 ന് ശേഷം ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത് ആദ്യമാണ്.
ഡബ്യുടിഐ ക്രൂഡിന്റെ വില 108 ഡോളർ പിന്നിട്ടു. അഞ്ച് ശതമാനം വർധനവാണ് ഡബ്യുടിഐ ക്രൂഡിന്റെ വിലയിലുണ്ടായത്. ബ്രെന്റ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. രണ്ടും ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
റഷ്യക്കെതിരെ യൂറോപ്പ് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് എണ്ണവിലയും കുതിച്ച് ഉയരാൻ തുടങ്ങിയത്. റഷ്യയിൽ നിന്നുള്ള കയറ്റുമതി നിർത്തലാക്കുമെന്ന ആശങ്കയും ഇതിന് ആക്കം കൂട്ടി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.
അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോൾ-ഡീസൽ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
എരിതീയിൽ എണ്ണ; ക്രൂഡ് ഓയിൽ വില കുതിക്കുന്നു
11:15 AM Mar 02, 2022 | Deepika.com