കീവ്: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്.
സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ. നവീന്‍റെ മരണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്‍റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന. കർക്കീവിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.
ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ എംബസിയും വിദ്യാർഥികൾക്കു നൽകിയിരുന്നു. എന്നാൽ, ഭക്ഷണവും വെള്ളവും തീർന്നതോടെ റിസ്ക് എടുത്തും പല വിദ്യാർഥികളും പുറത്തിറങ്ങാൻ ശ്രമിക്കുകയും മറ്റു സ്ഥലങ്ങളിലേക്കു നീങ്ങാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഒരാൾക്കു പോലും പ്രശ്നങ്ങളില്ലാതെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്‍റെ നേതൃത്വത്തിൽ ഊർജിതമായി നടന്നുവരുന്നതിനിടയിലാണ് ഇപ്പോൾ ദുരന്ത വാർത്ത എത്തിയിരിക്കുന്നത്. നാലു കേന്ദ്രമന്ത്രിമാർ അടക്കം ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യങ്ങളുമായി ബന്ധപ്പെട്ടു യുക്രെയിനിന്‍റെ അതിർത്തി രാജ്യങ്ങളിൽ എത്തുന്നുണ്ട്.
ഒരു ഇന്ത്യൻ വിദ്യാർഥി മരിച്ച വാർത്ത പുറത്തുവന്നത് അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളുടെയും പൗരന്മാരുടെയും കുടുംബങ്ങളിൽ ആശങ്കയായിട്ടുണ്ട്. യുദ്ധം ആറാം ദിവസത്തിലേക്കു കടന്നതോടെ കൂടുതൽ ആശങ്കാജനകമായ വാർത്തകളാണ് യുക്രെയിനിൽ നിന്നു വന്നുകൊണ്ടിരിക്കുന്നത്.
തലസ്ഥാനമായ കീവിലുള്ളവർ എത്രയും വേഗം പടിഞ്ഞാറൻ മേഖലകളിലേക്കു മാറണമെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പും ഇന്നു വന്നിരുന്നു. ഇതോടെ പലേടത്തും ബങ്കറുകളിൽ കഴിയുന്നവർ ഭക്ഷണവും വെള്ളവും കിട്ടാതെ വിഷമിക്കുന്നുമുണ്ട്.
ഇന്ത്യൻ വിദ്യാർഥി യുക്രെയ്നിൽ കൊല്ലപ്പെട്ടു; മരണം ഷെല്ലാക്രമണത്തിനിടെ
04:02 PM Mar 01, 2022 | Deepika.com