കീവ്: യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം രൂക്ഷമാവുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിന് സമീപമുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷമാണ് ആക്രമണം രൂക്ഷമാകുന്നത്. ബ്രോവറിയിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഖാർകീവിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തുന്നുണ്ട്.
ബെലാറൂസിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിച്ചു. റഷ്യ- യുക്രെയ്ൻ രണ്ടാം ഘട്ട ചർച്ച വൈകാതെ ഉണ്ടായേക്കും.
യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.
അതേസമയം, യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷൻ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് അതിർത്തി രാജ്യങ്ങളിലേക്കെത്തും. കൂടുതൽ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നതായാണ് റിപ്പോർട്ടുകൾ.
യുദ്ധം ആറാം ദിവസത്തിലേക്ക്; ആക്രമണം തുടർന്ന് റഷ്യ, ബ്രോവറിയിൽ വ്യോമാക്രമണം
07:40 AM Mar 01, 2022 | Deepika.com