സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി പറയുന്നത് മാറ്റി. അപ്പീൽ പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല.
സ്ത്രീ എന്ന പരിഗണന നല്കി വിട്ടയയ്ക്കണമെന്നും വധശിക്ഷയില്‍ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നുമാണ് നിമിഷയുടെ അഭ്യര്‍ഥന. യെമനിലുള്ള ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
2017ൽ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്നു കൊലപ്പെടുത്തി എന്നാണ് കേസ്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് നിമിഷയുടെ വാദം
കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ചു മാപ്പ് നൽകിയാൽ മാത്രമേ നിമിഷയ്ക്കു ജീവിതത്തിലേക്കു മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി
03:31 PM Feb 28, 2022 | Deepika.com