കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിർമാണം അന്വേഷിക്കാൻ ഒടുവിൽ വിജിലൻസും എത്തി. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും.
പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഇതിനിടെ ആകാശപാത പൊളിച്ചു മാറ്റുന്ന കാര്യത്തിൽ ആലോചനയിലാണ് റോഡ് സുരക്ഷ അതോറിറ്റി. ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ നിർമാണം ആരംഭിച്ചെന്നാണ് പരാതി.
പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുന്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തത തുടരുകായണ്.
2016-ലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിർമാണ ചുമതല. ഭരണം മാറിയതോടെ നിർമാണവും നിലച്ചു. 2019-ൽ ഗാന്ധിസ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്കരിച്ചെങ്കിലും തൂണുകൾ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല.
നാലു മാസം മുന്പ് ഗതാഗതമന്ത്രി ആന്റണി രാജു കോട്ടയത്ത് എത്തിയപ്പോൾ ആകാശപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തുടർ നടപടികളുണ്ടായില്ല.
കോട്ടയത്തിന് ബാധ്യതയായ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും; ഒപ്പം വിജിലൻസ് അന്വേഷണവും
01:23 PM Feb 28, 2022 | Deepika.com