തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘം വലയിൽ. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പത്തനംതിട്ടയിലും പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായിട്ടുള്ളത്. പത്തനംതിട്ടയിലെ അടൂരിൽനിന്നാണ് പ്രധാന പ്രതികളിൽ ഒരാൾ പിടിയിലായത്.
ഇയാളെ ഇന്നു പുലർച്ചയോടെയാണ് കണ്ണൂരിൽ എത്തിച്ചു. കൊലയാളി സംഘത്തിലെ ഒരാളുടെ വീട്ടിലെ വാഷ് ബെയ്സിൽനിന്നു പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. വലയിലായിട്ടുള്ള പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
തെളിവുകൾ ശേഖരിച്ച ശേഷം എത്രയും പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച കണ്ണൂരിലെത്തിയ എഡിജിപി വിജയ് സാഖറെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഐജി അശോക് യാദവ് രണ്ട് തവണ കണ്ണൂരിലെത്തുകയും സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
പ്രദേശത്തെ ചില സ്ഥാപനങ്ങളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളുമാണ് കൊലയാളി സംഘത്തെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത ആറുപേരുടെ മൊഴികളും കേസിൽ നിർണായകമായിട്ടുണ്ട്.
ഡിഐജി രാഹുൽ ആർ. നായർ, സിറ്റി കമ്മീഷണൽ ആർ.ഇളങ്കോ, അഡീഷണൽ എസ്പി പ്രിൻസ് എബ്രഹാം, എഎസ്പി വിഷ്ണു പ്രദീപ്, കണ്ണൂർ എസിപി പി.പി. സദാനന്ദൻ, ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിൽ സംശയത്തിന്റെ നിഴലിലുളള പോലീസുകാരനെ അന്വേഷണ സംഘം ചോദ്യം നിരന്തരമായി ചെയ്തു വരികയാണ്. കൊലപാതകം നടന്നയുടൻ നിലവിൽ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പോലീസുകാരൻ നടത്തിയ വാട്സാപ്പ് കോൾ സംഭാഷണമാണ് പോലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയത്.
ഹരിദാസൻ വധം: കൊലയാളി സംഘം വലയിൽ, ഒരാളെ പിടിച്ചത് അടൂരിൽനിന്ന്
03:16 PM Feb 28, 2022 | Deepika.com