കൊച്ചി: മുന്‍കാലങ്ങളെ അപേക്ഷിച്ച് കാര്യമായ വിഭാഗീയതയോ അസ്വാരസ്യങ്ങളോ ഇല്ലാതെ സംസ്ഥാനസമ്മേളന ഒരുക്കങ്ങളുമായി സിപിഎം നേതൃത്വം മുന്നോട്ടുപോകുമ്പോള്‍, അവസാനദിവസത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ ദേശീയനേതാക്കള്‍ മടങ്ങുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
നാലു ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരാണ് സമാപന ദിവസത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നത്. ആറു മണിയുടെ ഫ്ളൈറ്റില്‍ പോകേണ്ടതിനാലാണ് ഇരുവരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നതെന്നാണ് വിശദീകരണം.
സംസ്ഥാന നേതൃത്വം ഇതു പറയുന്നുണ്ടെങ്കിലും അണികളില്‍ ഒരു വിഭാഗം ഇതു മുഖവിലയ്ക്ക് എടുക്കുന്നില്ല. സീതാറാം യെച്ചൂരിയെയാണ് ഉദ്ഘാടകനായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പൊതുജനം പങ്കെടുക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനാക്കാന്‍ വേണ്ടി കേന്ദ്രനേതാക്കളെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കംപറച്ചില്‍. എന്തായാലും ഏറ്റവും പ്രധാനപ്പെട്ട പൊതുസമ്മേളനത്തില്‍ തലമുതിര്‍ന്ന ദേശീയ നേതാക്കളുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടും.
75 കഴിഞ്ഞവര്‍ പുറത്തേക്ക്
സിപിഎം സംസ്ഥാനകമ്മിറ്റിയില്‍നിന്ന് 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാനുള്ള തീരുമാനം ഈ സമ്മേളനത്തില്‍ കര്‍ശനമായി നടപ്പാക്കുന്നതോടെ എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു വനിത അടക്കം മൂന്നു സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്ക് പുറത്തേക്കു വഴിതുറക്കും. മുന്‍മന്ത്രി എസ്. ശര്‍മ, മുന്‍ എംഎല്‍എ സി.എം. ദിനേശ്മണി, കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.സി. ജോസഫൈന് എന്നിവരാണ് ഒഴിവാക്കപ്പെടുക.
ഒഴിവാക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും പുതിയ ചുമതലകളില്‍ നിയോഗിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റംഗം പുഷ്പാദാസ് സംസ്ഥാന കമ്മിറ്റിയില്‍ ഇടം തേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
സിഐടിയു ജില്ലാ സെക്രട്ടറി പി.ആര്. മുരളീധരന്, സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് എന്നിവരിലൊരാളെയും പരിഗണിക്കുന്നുണ്ട്. വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണനാണ് ജില്ലയില്‍നിന്ന് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്.
സംസ്ഥാന സെക്രട്ടേറിയറ്റിലും ചില മാറ്റങ്ങളുണ്ടാകും. പ്രായാധിക്യം മൂലം ആനത്തലവട്ടം ആനന്ദന് ഒഴിവായേക്കും. പകരം തിരുവനന്തപുരം ജില്ലയില്‍നിന്നു തന്നെയുള്ള മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാറാകും സെക്രട്ടേറിയറ്റില്‍ എത്തുക. യുവജനപ്രാതിനിധ്യം എന്ന നിലയില്‍ എറണാകുളം ജില്ലയില്‍നിന്ന് എം. സ്വരാജും പരിഗണിക്കപ്പെട്ടേക്കാം.
പതാക ഉയര്‍ത്തല്‍ സസ്പെന്‍സ്
സംസ്ഥാന സമ്മേളനത്തിന് ആര് പതാക ഉയര്‍ത്തുമെന്നതില്‍ ഇനിയും തീരുമാനമായില്ല. ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച സസ്പെന്‍സിന് അറുതിയാകും. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സോ പതാക ഉയര്‍ത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇരുവരും എത്തിയേക്കില്ല.
അതുകൊണ്ടുതന്നെ മറ്റാരെയെങ്കിലും പതാക ഉയര്‍ത്താനായി കണ്ടെത്തേണ്ടി വരും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളാരെങ്കിലും പതാക ഉയര്‍ത്തുകയെന്നതാണ് കീഴ്വഴക്കം. വി.എസ്. അച്യുതാനന്ദനായിരുന്നു കുറച്ചുനാളുകളായി സംസ്ഥാന സമ്മേളനങ്ങളില്‍ പതാക ഉയര്‍ത്തിയിരുന്നത്. വി.എസ്. പങ്കെടുക്കാത്ത ആദ്യ സമ്മേളനമാകും എറണാകുളത്തേത്. ആനത്തലവട്ടം ആനന്ദന്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരിലൊരാള്‍ക്കാകും ഇക്കുറി നിയോഗം.
സമാപന സമ്മേളനത്തിന് ദേശീയ നേതാക്കളില്ല; നേരത്തെയുള്ള മടക്കം ചർച്ചയാകുന്നു
12:34 PM Feb 28, 2022 | Deepika.com