കീവ്: അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്ത് യുക്രെയ്നിലെത്തിയ അഫ്ഗാന് പൗരന്മാര് പ്രതിസന്ധിയില്‍. അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതോടെ പ്രാണരക്ഷാർഥം രാജ്യം വിട്ട് യുക്രെയ്നിലെത്തിയ നിരവധി അഫ്ഗാൻ പൗരന്മാരാണ് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ നിസഹായരായി നിൽക്കുന്നത്.
മനസ് തകർന്ന് വീണ്ടുമൊരു പലായനത്തിന് തയാറെടുക്കുകയാണ് ഇവർ. പോളണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് പലരും ഇപ്പോൾ.
ഒരു യുദ്ധത്തില്‍ നിന്നും രക്ഷപെട്ട് വന്നതാണ് ഞാന്‍. എന്നാല്‍ ഇവിടെയും ഇപ്പോള്‍ യുദ്ധമാണ്. അജ്മല്‍ റഹ്മാനി എന്നയാള്‍ പോളണ്ട് അതിര്‍ത്തി കടക്കുന്നതിനിടെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.
ഭാര്യ മിന ഏഴ് വയസുകാരിയായ മകള്‍ മര്‍വ, 11 കാരനായ മകന് ഒമര്‍ എന്നിവര്‍ക്കൊപ്പമാണ് അജ്മല്‍ പ്രാണരക്ഷാര്‍ഥം പോളണ്ടിലേക്ക് പോയത്. അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിൽ 18 വർഷത്തോളം നാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തയാളാണ് 40കാരനായ അജ്മൽ.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിൻവാങ്ങുന്നതിന് നാല് മാസം മുൻപേ അജ്മലും കുടുംബവും രാജ്യം വിട്ടിരുന്നു. തനിക്ക് നിരവധി ഭീഷണികൾ സന്ദേശങ്ങൾ ലഭിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി. അതിനുമുമ്പ് എനിക്ക് അഫ്ഗാനിസ്ഥാനിൽ നല്ല ജീവിതം ഉണ്ടായിരുന്നു. സ്വന്തമായി ഒരു വീടും കാറും ഉണ്ടായിരുന്നു. എനിക്ക് നല്ല ശമ്പളമുണ്ടായിരുന്നു. അജ്മൽ പറഞ്ഞു.
എന്റെ കാർ, എന്റെ വീട്, ഞാൻ എന്റെ എല്ലാം വിറ്റു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്നാൽ എന്റെ കുടുംബത്തേക്കാൾ വലുതായി എനിക്ക് മറ്റൊന്നുമില്ല. അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് കടക്കാനായി വീസ ലഭിക്കാൻ ശരിക്കും പാടുപെട്ടു. ഇതോടെയാണ് യുക്രെയ്നിലേക്ക് പോകാൻ തീരുമാനിച്ചതെന്നും അജ്മൽ പറയുന്നു.
യുക്രെയ്നിലെത്തിയതിന് ശേഷം കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിലാണ് അജ്മൽ വീട് വച്ചത്. നാല് ദിവസം മുമ്പ്, റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചപ്പോൾ അവർക്ക് എല്ലാം വീണ്ടും ഉപേക്ഷിക്കേണ്ടി വന്നു. 1,110 കിലോമീറ്റർ യാത്ര ചെയ്താണ് അജ്മലും കുടുംബവും അതിർത്തിയിലെത്തിയത്.
അജ്മലിനെ പോലെ സമാധാന ജീവിതം ആഗ്രഹിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും യുക്രെയ്നിലെത്തിയ ആയിരക്കണക്കിന് ആളുകളുണ്ട്. അവരുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്. മറ്റ് അഭയാർഥികളോടൊപ്പം ബസിൽ യാത്ര ചെയ്താണ് അജ്മലും കുടുംബവും പോളണ്ടിലേക്ക് പോയത്.
നാല് ദിവസത്തെ സംഘർഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് യുക്രെയ്ൻ വിട്ട് അയൽ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. അഭയാർത്ഥികളിൽ ഭൂരിഭാഗവും യുക്രെയ്ൻ കാരാണെങ്കിലും അഫ്ഗാനിസ്ഥാൻ, കോംഗോ, ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടുന്നു.
യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ യുക്രെയ്നിൽ നിന്നും 213,000 പേർ പോളണ്ടിലേക്ക് പ്രവേശിച്ചതായാണ് വിവരം.
എരിതീയില്‍ നിന്നും വറചട്ടിയിലേക്ക്; യുക്രെയ്നിലെത്തിയ അഫ്ഗാന് പൗരന്മാര് വീണ്ടും പ്രതിസന്ധിയില്‍
12:12 PM Feb 28, 2022 | Deepika.com