കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് പൂർണമായി വളഞ്ഞ് റഷ്യൻ സേന. കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.
സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു.
ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുക്രെയ്ന് യൂറോപ്യൻ യൂണിയൻ കൂടുതൽ യുദ്ധ സന്നാഹങ്ങൾ അയച്ചു. ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉടൻ എത്തുമെന്ന് ഇയു വ്യക്തമാക്കി.
കിഴക്കൻ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരുന്നുണ്ട്. ബെലാറൂസ് അതിര്‍ത്തിയിൽ ഇന്ന് രാത്രിയോടെയാകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ചയാകും.
യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ നാലു ലക്ഷത്തോളം പേരാണു രാജ്യത്തുനിന്നു പലായനം ചെയ്തത്.
പ്രതിരോധം ദുർബലം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സേന; സ്ഥിരീകരിച്ച് മേയർ
07:54 AM Feb 28, 2022 | Deepika.com