ചണ്ഡീഗഡ്: ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ താരങ്ങൾ സഞ്ചരിച്ച ബസിൽനിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. ചണ്ഡീഗഡ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകൾ കണ്ടെത്തിയത്.
ഹോട്ടലിൽനിന്ന് സ്റ്റേഡിയത്തിലേക്ക് താരങ്ങളെ എത്തിച്ച ബസിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ചണ്ഡീഗഡ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ പരിശീലനത്തിനു പോകുന്നതിനായി താരങ്ങൾ ബസിൽ കയറും മുൻപ് നടത്തിയ പതിവ് പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തിയത്.
ടാര ബ്രദേഴ്സ് എന്ന സ്വകാര്യ കമ്പനിയുടെ ബസ് വാടകയ്ക്കെടുത്താണ് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ പരിശീലനത്തിനെത്തിച്ചിരുന്നത്. ഈ ബസിലെ ലഗേജ് കമ്പാർട്ട്മെന്റിൽനിന്നാണ് ഷെല്ലുകൾ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്ക്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ശ്രീലങ്കൻ താരങ്ങൾ സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ
11:58 PM Feb 27, 2022 | Deepika.com