തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്ക്തർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെയും ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനെയും കൊല ചെയ്തത് സിപിഎമ്മുകാരാണെന്നത് പിണറായി വിജയൻ മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരിൽ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സിപിഎമ്മുകാരാണ്. എന്നാൽ പാർട്ടി പത്രം പ്രസിദ്ധീകരിച്ച കല്ലുവച്ച നുണ അതേപോലെ നിയമസഭയിൽ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി.
ആലപ്പുഴയിൽ നാല് സിപിഎമ്മുകാരെ ആർഎസ്എസുകാർ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. ജില്ലയിലെ സിപിഎം പ്രവർത്തകർക്ക് പോലും ആ രക്തസാക്ഷികൾ ആരെന്ന് അറിയില്ല. തിരുവല്ലയിലെ സിപിഎം പ്രവർത്തകനായ സന്ദീപിനെ ആർഎസ്എസുകാർ കൊല ചെയ്ത ലിസ്റ്റിലാണ് മുഖ്യമന്ത്രി പെടുത്തിയത്. വസ്തുതാവിരുദ്ധമായി ഒരു മുഖ്യമന്ത്രിയും നിയമസഭയിൽ സംസാരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈ നാല് മാസം കൊണ്ട് നാല് ആർഎസ്എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ വധിച്ചത് പോപ്പുലർ ഫ്രണ്ടും ഒരാളെ വധിച്ചത് സിപിഎമ്മുമാണ്. പിണറായി വിജയൻ അധികാരത്തിലേറിയത് മുതൽ 25 സംഘപരിവാർ പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്.
മതതീവ്രവാദികൾക്ക് വെള്ളവും വളവും നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. കേരളത്തിലെ തീവ്രവാദികളുടെ പല കേന്ദ്രങ്ങളിലും പോലീസിന് പ്രവേശനം പോലുമില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങൾ: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ. സുരേന്ദ്രൻ
05:52 PM Feb 23, 2022 | Deepika.com