ന്യൂഡൽഹി: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ, സമാധാനം ലക്ഷ്യമാക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുന്ന പരസ്യവുമായി അമൂൽ. ഇരു രാജ്യവും യുദ്ധത്തിലേക്ക് പോകാതെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് പരസ്യത്തിലൂടെ അമൂൽ അഭ്യർഥിക്കുന്നത്.
റഷ്യ, യുക്രെയ്ൻ അതിർത്തിയിൽ യുദ്ധം മൂലമുണ്ടായ അവശിഷ്ടങ്ങൾ പോലെ തോന്നിക്കുന്ന സ്ഥലത്ത് അമൂൽ ബ്രാന്‍ഡ് പെൺകുട്ടിയും പരമ്പരാഗത യുക്രെയ്നിയൻ പുഷ്പ കിരീടം ധരിച്ച പെൺകുട്ടിയും വെണ്ണ പുരട്ടിയ ടോസ്റ്റ് പങ്കുവെച്ച് കഴിക്കുന്ന ചിത്രമാണ് പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായ ഡയറി ബ്രാൻഡാണ് അമൂൽ. അതേസമയം, യുക്രെയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ സൈന്യം നിലയുറപ്പിച്ചതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കൻ ബലാറസിലും യുക്രെയ്ൻ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ റഷ്യയിലെ വിവിധ ഭാഗങ്ങളിലാണ് അധിക സൈനിക വിന്യാസം.
തെക്കൻ ബെലാറസിലെ മോസിറിനടുത്തുള്ള ഒരു ചെറിയ വ്യോമതാവളത്തിൽ 100-ലധികം വാഹനങ്ങളും ഡസൻ കണക്കിന് സൈനിക കൂടാരങ്ങളും പുതിയ ചിത്രത്തിൽ കാണാം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഈ വ്യോമതാവളം. പടിഞ്ഞാറൻ റഷ്യയിലെ പോഷെപിന് സമീപം കൂടുതൽ വിന്യാസത്തിനായി പ്രദേശത്തെ തടസങ്ങൾ നീക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്.
"യുദ്ധത്തിലേക്ക് പോകരുതേ': റഷ്യ- യുക്രെയ്ൻ സംഘർഷത്തിനെതിരേ അമൂലിന്റെ പരസ്യം
05:49 PM Feb 23, 2022 | Deepika.com