കൊച്ചി: മൂന്നു വയസുകാരിക്കു ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടി ദുർമന്ത്രവാദത്തിന്റെ ഇരയാണോയെന്ന സംശയം ഉയരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കുഞ്ഞിന്റെ മാതൃസഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിന് ഒളിവിലാണ്. കുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും ഒപ്പം താമസിച്ചിരുന്ന ആന്റണിയുടെ പങ്കാളിയും പന്ത്രണ്ടു വയസുള്ള മകനും ഒളിവില്‍ പോയിരിക്കുകയാണ്.
ആന്റണിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചതില്‍ മുത്തങ്ങയാണ് കാണിക്കുന്നത്. ഞായറാഴ്ച പോലീസ് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇയാളോടു നിർദേശിച്ചതായാണ് സൂചന. അതിനു ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയിരിക്കുന്നത്.
കുഞ്ഞിന്റെ മാതൃസഹോദരിയെ ആന്റണി വിവാഹം കഴിച്ചിരുന്നോയെന്നു വ്യക്തമല്ല. കുട്ടിയുടെ അമ്മയുടെ സഹോദരന് നേരത്തെ വിദേശത്തു മരിച്ചിരുന്നു. അതിനു പിന്നാലെ കുട്ടിയുടെ അമ്മയും സഹോദരിയും അമ്മൂമ്മയും കടുത്ത വിഷാദരോഗത്തിന് ഇരയായി.
ഈ സാഹചര്യം മുതലെടുത്ത് പുതുവയ്പ് സ്വദേശിയായ ആന്റെണി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നുവെന്നു പറയുന്നു.
ഇയാള്‍ എത്തിയശേഷം ബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നു കുടുംബം ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. മറ്റുള്ളവരെല്ലാം അപകടകാരികളാണെന്നായിരുന്നു ഇയാള്‍ വീട്ടുകാരോടു പറഞ്ഞിരുന്നത്. കാക്കനാട് പള്ളത്തുപടിയിലെ വാടവീട്ടില്‍ എത്തുംമുന്‍പ് കുമ്പളത്തായിരുന്നു താമസം.
അവിടെ താമസിക്കുന്നതിനിടെ കുട്ടിയുടെ പിതാവ് പനങ്ങാട് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് ആന്റണിയോട് ഈ വീട്ടില്‍ കയറരുതെന്നു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പള്ളത്തുപടിയിലേക്കു താമസം മാറ്റുന്നത്.
സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രക്ഷകപരിവേഷമുണ്ടായിരുന്ന ആന്റണി ആരോ നമ്മളെ കല്ലെറിയുന്നുണ്ടെന്നും ഉപദ്രവിക്കുന്നുണ്ടെന്നും പറഞ്ഞു കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നുണ്ട്.
പള്ളത്തുപടിയിലേക്കു താമസം മാറ്റിയശേഷവും ഇതേ സ്ഥിതിയായിരുന്നു. വീടിന്റെ ബാല്‍ക്കണികള്‍ പോലും മറച്ചിരുന്നതായി പരിസര വാസികള്‍ പറഞ്ഞു. കുടുംബാംഗങ്ങളാരും പുറത്തിറങ്ങാറില്ലായിരുന്നു. ഇയാള്‍ മുട്ട ഉപയോഗിച്ചു കൂടോത്രം നടത്തിയിരുന്നതായും പറയുന്നുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ ഇരയാണോ കുട്ടി എന്ന സംശയവും പോലീസിനുണ്ട്.
മർദിച്ചിട്ടില്ലെന്നു ആന്റണി
അതേസമയം, കുട്ടിയെ താൻ മർദിച്ചിട്ടില്ലെന്ന വാദവുമായി ആന്റണി ടിജിൻ രംഗത്തുവന്നിട്ടുണ്ട്. താന്‍ തെറ്റു ചെയ്തിട്ടില്ല. കുട്ടിക്ക് വീഴ്ചയില്‍ പരിക്കേറ്റതാണ്. താന്‍ നിരപരാധിയാണ്. കുട്ടി കുന്തിരിക്കം പുകച്ചപ്പോള്‍ കൈയില്‍ പൊള്ളലേറ്റതാകാം. വീഴ്ചയിലുള്ള പരിക്കാകാം നട്ടെല്ലിനു സംഭവിച്ചിരിക്കുന്നതെന്നും ആന്റണി ടിജിന് പറഞ്ഞു.
താന്‍ ഒളിവിലല്ല. മാറി നില്ക്കുന്നതു പോലീസിനെ ഭയന്നിട്ടാണ്. ഒരു കാര്യവുമില്ലാതെ കുട്ടിയുടെ പിതാവ് മുമ്പ് പനങ്ങാട് പോലീസില്‍ തനിക്കെതിരേ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചു. തനിക്കു നിരപരാധിത്വം തെളിയിക്കണം. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പോലീസിനു മുന്നില്‍ ഹാജരാകുമെന്നും ആന്റണി ടിജിന് ഒരു മാധ്യമത്തോടു പറഞ്ഞു.
ആന്റണി ടിജിന് ഒളിവില്‍ത്തന്നെ; കുട്ടി ദുർമന്ത്രവാദത്തിന്റെ ഇരയോയെന്നു സംശയം
11:23 AM Feb 23, 2022 | Deepika.com