തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവന്നതിനെതിരായ അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
അടിയന്തര പ്രമേയം അംഗീകരിക്കാനാവില്ല. ബിൽ അവതരണ വേളയിൽ നിരാകരണ പ്രമേയം കൊണ്ടുവരാമെന്നും സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നും ഇറങ്ങിപ്പോയി.
ലോകായുക്ത നിയമത്തെ ഇടതു സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇഷ്ടക്കാരെ സംരക്ഷിക്കാൻ നിയമത്തെ ദുർബലപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലെങ്ങും ഇത്തരത്തിൽ നിയമം ഇല്ലെന്നാണ് വാദമെങ്കിൽ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.
ഓർഡിനൻസിനെ ചൊല്ല ഭരണ-പ്രതിപക്ഷാംഗങ്ങൾ സഭയിൽ വാക്പോര് നടത്തി. എല്ലാ മേഖലയിലും അടിമുടി അഴിമ തിയാണെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷം, അഴിമതി കേസുകളിൽ നിന്നു രക്ഷപെടാനാണ് തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതെന്നും ആരോപിച്ചു.
അഴിമതി വിരുദ്ധ സംവിധാനം ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നു അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. ഗവർണർ ഒപ്പിട്ട ഓർഡിനൻസിനെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നു നിയമമന്ത്രി പി. രാജീവ് മറുപടി നൽകി.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് വിചിത്രമാണ്. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമായിരുന്നു ഇതെന്നും അതിനാലാണ് ഭേദഗതി കൊണ്ടുവന്ന തെന്നും മന്ത്രി വിശദമാക്കി.
ലോകായുക്ത: അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭവിട്ടു
11:32 AM Feb 22, 2022 | Deepika.com