തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തെയും പ്രതിപക്ഷ നേതാവ് അപലപിച്ചു.
ബിജെപി-ആർ എസ്എസ് പ്രവർത്തകരാണ് തലശേരി കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. ആർഎസ്എസ്-സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായെന്നും ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വവുമില്ല.
പോലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞവെന്നും സതീശൻ പരിഹസിച്ചു.
സംസ്ഥാനത്ത് അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടമെന്ന് വി.ഡി. സതീശൻ
05:07 PM Feb 21, 2022 | Deepika.com