കണ്ണൂർ: തലശേരി പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് റിപ്പോർട്ട്. മത്സ്യത്തൊഴിലാളിയായ താഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസൻ (54) ആണ് മരിച്ചത്.
ഹരിദാസന്റെ അരയ്ക്ക് താഴേയ്ക്ക് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ടെന്നാണ് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒരു മുറിവിൽ പല തവണ വെട്ടിയിട്ടുണ്ട്. തുടർച്ചയായ വെട്ടേറ്റ് ഇടതുകാലിന് മുട്ടിന് താഴെ മുറിഞ്ഞുപോയ നിലയിലായിരുന്നു. കാൽ പിന്നീട് പ്ലാസ്റ്റിക് കവറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതിനിടെ ഫോറൻസിക് സംഘവും പോലീസും സംഭവം നടന്ന ഹരിദാസന്റെ വീട്ടുമുറ്റത്ത് നടത്തിയ പരിശോധനയിൽ വാളും ഇരുമ്പുദണ്ഡും കണ്ടെത്തി. അക്രമികൾ കൊണ്ടുവന്ന ആയുധങ്ങൾ തന്നെയാണ് കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സ്ഥലത്ത് പരിശോധന തുടരുകയാണ്.
പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരവെ വീടിനു മുന്നിൽ വച്ചാണ് പതിയിരുന്ന അക്രമി സംഘം ഹരിദാസനെ വെട്ടി വീഴ്ത്തിയത്. തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആർഎസ്എസ് -ബിജെപി സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂ മാഹി പഞ്ചായത്തിലും സിപിഎം ആഹ്വാന പ്രകാരം കടകളടച്ച് ഹർത്താൽ ആചരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുറിവുകൾ എല്ലാം അരയ്ക്ക് താഴെ; ഇടതുകാൽ വെട്ടിമാറ്റിയ നിലയിൽ
01:43 PM Feb 21, 2022 | Deepika.com