കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ഹോട്ടലുടമ റോയി വയലാട്ടിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്.
ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് അറിയുന്നത്. പരാതിക്കാരിയെ പ്രതികള്‍ കൊണ്ടുപോയി എന്നു പറയുന്ന സ്ഥലങ്ങളില്‍നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുളള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും റോയി ലൈംഗികാമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. റോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാംപ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലിയും മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17കാരി മകളുമാണ് പരാതിക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് മൂന്നു പേര്‍ക്കുമെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
റോയി വയലാട്ടിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്, തള്ളിയാൽ ഉടൻ അറസ്റ്റ്
11:52 AM Feb 21, 2022 | Deepika.com