കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോകുന്ന അന്തേവാസികളുടെ എണ്ണം പെരുകുന്നു. അധികൃതര്‍ ഉറക്കത്തിലായതിനാല്‍ അന്തേവാസികള്‍ക്ക് ഏതു സമയവും സുരക്ഷിതമായി രക്ഷപ്പെടാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഞായറാഴ്ച പുലര്‍ച്ചെ പതിനേഴുകാരിയായ ഒരു അന്തോവാസി കൂടി ചാടിപ്പോയതോടെ കഴിഞ്ഞ പത്തു ദിവസത്തിനകം ഇവിടെനിന്നു ചാടിപ്പോയവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച ചാടിപ്പോയ മലപ്പുറം സ്വദേശിയെ ഷൊര്‍ണൂരില്‍നിന്നു കണ്ടെത്തിയിരുന്നു. ഇത്രയേറെ സംഭവങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായിട്ടും ഫലപ്രദമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ വാര്‍ഡിന്റെ ഓടിളക്കി പുറത്തുകടന്നു പിന്‍ഭാഗത്തെ മതില് ചാടികടന്നാണ് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി രക്ഷപ്പെട്ടത്. ശനിയാഴ്ച മലപ്പുറംകാരിയായ യുവതി രക്ഷപ്പെട്ടു മണിക്കൂറുകള്‍ക്കമാണ് പുതിയ സംഭവം നടന്നത്. രാവിലെ അഞ്ചിനു പ്രഭാത ഭക്ഷണം നല്കാന് എത്തിയപ്പോഴാണ് യുവതി രക്ഷപ്പെട്ട വിവരം അറിയുന്നത്.
മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍നിന്നു ട്രെയിന്‍ മാറി കയറിയാണ് യുവതി വടകരയില്‍ എത്തിയിരുന്നത്. അവിടെനിന്നു വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കുതിരവട്ടത്തേക്കു മാറ്റിയത്.
അന്തേവാസികള്‍ തുടര്‍ച്ചയായി ചാടിപ്പോകുകയും കൊലപാതകം നടക്കുകയും ചെയ്തിട്ടും കുതിരവട്ടത്തു സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വേണ്ടത്ര ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇല്ലാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നാണ് പൊതുവിമര്‍ശനം.
കുതിരവട്ടത്ത് ആർക്കും ചാടാം! പത്തു ദിവസത്തിനിടെ ചാടിപ്പോയത് നാലു പേര്
10:57 AM Feb 21, 2022 | Deepika.com