തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. സ്പീക്കർ എം.ബി. രാജേഷും മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുശോചനം അറിയിച്ചു.
പി.ടി. തോമസിന്റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണ്. തനതായ നിലപാടുള്ളയാളായിരുന്നു പി.ടി. കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നും വന്നു സമൂഹത്തിലെ മുഖ്യധാരയിലെത്തിയയാളാണ് പി.ടിയെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
കേരളത്തിലെ സാമൂഹിക, രാഷ്ട്രിയ മേഖലകളിൽ നിറഞ്ഞുനിന്നയാളാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്മരിച്ചു. നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലെ അഗ്നിയായിരുന്നു പി.ടി. ജീവന്റെ അവസാനം വരെ ആ തീ കാത്തുസൂക്ഷിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളിലും അദ്ദേഹത്തിന് സ്വന്തമായ നിലപാടുണ്ടായിരുന്നു. അതിൽ പലതും വിവാദമായെങ്കിലും നിലപാടിൽ നിന്നും പിന്മാറാൻ അദ്ദേഹം തയാറായില്ലെന്നും പ്രതിപക്ഷ നേതാവ് സ്മരിച്ചു.
"നിലപാടുകളുടെ പി.ടി'; ആദരാഞ്ജലി അർപ്പിച്ചു നിയമസഭ
09:54 AM Feb 21, 2022 | Deepika.com