കോൽക്കത്ത: ബംഗാളിൽ മുൻ എസ്എഫ്ഐ നേതാവ് അനിഷ് ഖാന്റെ(27) ദുരുഹമരണത്തിൽ വ്യാപക പ്രതിഷേധം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് ഖാന്റെ മരണത്തിന് ഉത്തരവാദിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്നലെ നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ആമ്ത പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറി.
വെള്ളിയാഴ്ച രാത്രി ആമ്തയിലെ വീട്ടിൽ പോലീസ് യൂണിഫോമിലെത്തിയ സംഘം അനിഷ് ഖാനെ വലിച്ചിഴച്ച് ടെറസിൽനിന്നു താഴേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ പോലീസ് ആരോപണം നിഷേധിച്ചു.
സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും അനിഷ് ഖാന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ പ്രമുഖ നേതാവായിരുന്ന അനിഷ് ഖാൻ പൗരത്വ നിയമ ഭേദഗതി(സിഎഎ)ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ഇന്ത്യൻ സെക്കുലർ ഫ്രണ്ടിൽ ചേർന്നു. കേന്ദ്രസർക്കാരിനും മമത സർക്കാരിനും എതിരെ നിശിത വിമർശനം ഉയർത്തിയിരുന്നയാളാണ് അനിഷ് ഖാൻ.
ബംഗാളിലെ മുൻ എസ്എഫ്ഐ നേതാവിന്റെ ദുരൂഹമരണം; വ്യാപക പ്രതിഷേധം
01:59 AM Feb 21, 2022 | Deepika.com