കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെതും അവസാനത്തെതുമായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 17 റണ്‍സ് ജയം. ഇതോടെ ട്വന്റി-20 പരന്പര 3-0ന് ഇന്ത്യ തൂത്തുവാരി.
ഇന്ത്യ ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നിക്കോളാസ് പൂരന്റെ അർധ സെഞ്ചുറി പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്.
47 പന്തിൽ 61 റണ്‍സാണ് പൂരൻ അടിച്ചെടുത്തത്. റോവ്മാൻ പവൽ 25 റണ്‍സും റൊമാരിയോ ഷെപ്പേർഡ് 29 റണ്‍സും റോസ്റ്റണ്‍ ചേസ് 12 റണ്‍സും നേടി. മറ്റാർക്കും വിൻഡീസ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല.
ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ദീപക് ചഹാർ, വെങ്കിടേഷ് അയ്യർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. അവസാന ഓവറുകൾ വെടിക്കെട്ട് തീർത്ത സൂര്യകുമാർ 31 പന്തിൽ ഏഴ് സിക്സും ഒരു ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചു കൂട്ടിയത്.
സൂര്യകുമാറിനൊപ്പം വെങ്കിടേഷ് അയ്യരും അവസാന ഓവറുകളിൽ കത്തിക്കയറി. 19 പന്ത് നേരിട്ട വെങ്കിടേഷ് രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപ്പണറായി ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദും (4) നാലാമനായി ഇറങ്ങിയ നായകൻ രോഹിത് ശർമയും (7) ആരാധകരെ നിരാശരാക്കി. ഇഷാൻ കിഷൻ 34 റണ്‍സും ശ്രേയസ് അയ്യർ 25 റണ്‍സും നേടി.
വിൻഡീസിന് തോൽവി; പരന്പര തൂത്തുവാരി ഇന്ത്യ
11:07 PM Feb 20, 2022 | Deepika.com