തിരുവനന്തപുരം: കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിനു മുൻപ് ഇത് തീക്കളിയാണെന്ന് രണ്ടുവട്ടം ആലോചിച്ചോളൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളജ് തെരഞ്ഞെടുപ്പ് തോറ്റതിന്റെ പേരിൽ കെഎസ്യു പ്രവർത്തകരെ പോലീസും സിപിഎം പ്രവർത്തകരും വേട്ടയാടുകയാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിന്റെ പേരിൽ കെഎസ്യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ? അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്?
ആക്രമണ വിധേയമായ വീടുകളിൽ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പോലീസിന്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്.
അർദ്ധരാത്രിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കേറി തെരുവു ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പോലീസ് ഏമാൻമാരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ കണ്ടു.
ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പോലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പോലീസിനെയും നിലയ്ക്കു നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും.
സിപിഎമ്മിനോടും കേരള പോലീസിനോടും കൂടി പറയുകയാണ്, ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും.
കോൺഗ്രസുകാരുടെ മേൽ ഒരുതരി മണ്ണ് വാരിയിടുന്നതിനു മുൻപ് തീക്കളിയാണെന്ന് ആലോചിച്ചോളു: കെ. സുധാകരൻ
09:24 PM Feb 20, 2022 | Deepika.com