തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ഗവർണർക്ക് സർക്കാർ വഴങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം തള്ളിയ കോടിയേരി, സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്ന് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻ ദിവസം മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ നടന്ന കൂടിക്കാഴ്ച സ്വാഭാവിക നടപടി മാത്രമാണ്. പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിലാണ് സർക്കാരിന് മുൻഗണന. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല.
ഗവർണർ വിഷയത്തിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാരും ഗവർണറും തമ്മിലൊരും പ്രശ്നം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുക. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിനെയൊക്കെ നേരിടുക തന്നെ ചെയ്യും. എന്നാൽ ഒരു പ്രശ്നമുണ്ടായാൽ പരിഹരിക്കുന്നതിനാണ് കേരളാ സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. 1984 മുതൽ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. മാറി മാറി വന്ന എല്ലാ സർക്കാരും അംഗീകരിച്ചതാണിത്.
അഞ്ച് വർഷത്തേക്കാണ് പേഴ്സണൽ സ്റ്റാഫിന് നിയമനം. അത് രണ്ട് വർഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവർണർക്ക് പേഴ്സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് വിവരം ലഭിച്ചത്. കാര്യങ്ങൾ മനസിലാക്കാനാണ് ഗവർണർ ചോദിച്ചതെങ്കിൽ അതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു.
എൽഡിഎഫിന്റെ പ്രധാന ശക്തിയാണ് സിപിഐ. പല വിഷയങ്ങളിലും വ്യത്യസ്ഥമായ അഭിപ്രായം മുമ്പും സിപിഐ പ്രകടിപ്പിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം കൊണ്ട് സിപിഐ പ്രതിപക്ഷവുമായി ചേർന്നെന്ന് പറയാൻ കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്ന് കോടിയേരി
06:00 PM Feb 20, 2022 | Deepika.com