തിരൂർ: ഷിഗല്ല രോഗബാധയിൽ മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ, മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളിൽ നിന്നു മറ്റൊരാളിലേക്കു ഈ രോഗം പകരുന്നതു മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്.
രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സന്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. സംഭവത്തെത്തുടർന്നു ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ശക്തമാക്കി. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് മുതലായവ ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്നു
ഉറപ്പു വരുത്താൻ പരിശോധന നടത്താനും നിയമലംഘനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും നിർദേശം നൽകിയതായി ഡിഎംഒ പറഞ്ഞു. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തുന്നതിനു ഭക്ഷ്യസുരക്ഷാ വകുപ്പിനു നിർദേശം നൽകിയതായും ഡിഎംഒ അറിയിച്ചു.
ഷിഗല്ല: ആശങ്ക വേണ്ടെന്ന് മെഡിക്കൽ ഓഫീസർ
03:37 PM Feb 20, 2022 | Deepika.com