മോസ്കോ: റഷ്യൻ പിന്തുണയുള്ള കിഴക്കൻ വിമത മേഖലയിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. യുക്രെയ്ൻ നിയന്ത്രിക്കുന്ന വിമതരും യുക്രെയ്ൻ സൈനികരും തമ്മിൽ സംഘർഷം രൂക്ഷമായതായാണ് റിപ്പോർട്ടുകൾ.
ഡോണറ്റ്സ്ക്, ലുഹാൻസ് നഗരങ്ങളിലെ വിമതർ യുക്രെയ്ൻ അതിർത്തിയോട് ചേർന്ന് സൈനിക വിന്യാസത്തിന് ഉത്തരവിട്ടു. പ്രായപൂർത്തിയായ എല്ലാവരും യുക്രെയ്ൻ സൈന്യത്തെ നേരിടാൻ ആയുധമെടുക്കാനാണ് നിർദേശം.
റഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമതരും യുക്രെയ്ൻ സൈനികരും തമ്മിൽ സംഘർഷം വർധിച്ചത്.
യുക്രെയ്ൻ അതിർത്തിയിൽ ഒന്നര ലക്ഷത്തിലധികം പട്ടാളക്കാരെ വിന്യസിച്ചിരിക്കുന്ന റഷ്യയുടെ നാടകമാണോ ഡോണറ്റ്ക്സ്, ലുഹാൻസ്ക് നഗരങ്ങളിൽ അരങ്ങേറുന്നതെന്നു സംശയിക്കപ്പെടുന്നു. യുക്രെയ്ൻ സേന ആക്രമണം തുടങ്ങി എന്ന പേരിൽ റഷ്യക്ക് അധിനിവേശം ആരംഭിക്കാം.
നഗരങ്ങളിൽ ഏതു നിമിഷവും യുക്രെയ്ൻ സേനയുടെ ആക്രമണം ഉണ്ടാകാമെന്ന പരിഭ്രാന്തി വിമതർ മനപ്പൂർവം സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്.
റഷ്യൻ പ്രകോപനം തുടരുന്നു; ഷെല്ലാക്രമണത്തിൽ യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു
10:29 AM Feb 20, 2022 | Deepika.com