തിരുവനന്തപുരം: ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാപ്പു പറയണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാൻ മാത്രം വി.ഡി. സതീശൻ വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പണി വൃത്തിയായി നിർവഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവയ്ക്കുന്ന സതീശന് പകരം ആക്ടിംഗ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് സതീശൻ നിർവഹിക്കുന്നത്. സർക്കാർ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവച്ച് മന്ത്രിസഭയിൽ ചേരുന്നതാണ് നല്ലത്.
കോവിഡ് പ്രതിസന്ധി മറികടക്കാൻ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സർക്കാർ ചെയ്ത ഒരു ധൂർത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവർണർ ചെയ്ത കുറ്റം. സർക്കാരിന്റെ ഏറാൻമൂളികളായി നിൽക്കുന്ന ഡമ്മികളല്ല ഗവർണർമാർ അവർ ഭരണഘടനയുടെ കാവൽക്കാരനാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും അവർക്കു ലഭിക്കുന്ന അനർഹമായ ആനുകൂല്യങ്ങളിലുള്ള അനീതിയെക്കുറിച്ചും ഗവർണർ ഉന്നയിച്ച അതീവ ഗൗരവമുള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷം എന്താണ് ഒന്നും മിണ്ടാത്തത്. പേഴ്സണൽ സ്റ്റാഫിലെത്തുന്ന രാഷ്ട്രീയക്കാർക്ക് നൽകുന്ന അനർഹമായ സൗകര്യങ്ങൾ ഇനിയെങ്കിലും എടുത്തു കളയണം.
ഗവർണറെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ സതീശൻ തയറാകണം.രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളും സംഘടനകൾ മാറി പ്രവർത്തിക്കുന്നതും സ്വാഭാവികമാണ്. ബോഫേഴ്സ് അഴിമതിയുടെ പേരിൽ രാജീവ് ഗാന്ധിയോട് പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസ് വിടുന്നത്.
ഷാബാനു കേസിൽ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവക്കുന്നത്. നിലപാടുകളുള്ള മനുഷ്യർ വിയോജിപ്പുകൾ പ്രകടിപ്പിക്കും ചിലപ്പോൾ പ്രസ്ഥാനങ്ങൾ മാറും, അതിനെ അവഹേളിക്കേണ്ടതില്ല. മറിച്ച് സ്വന്തം പദവിക്ക് നിരക്കാത്ത രീതിയിലുള്ള സതീശന്റെ പ്രതികരണങ്ങളാണ് മാറ്റേണ്ടതെന്നും രമേശ് കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് സതീശൻ മാപ്പു പറയണമെന്ന് എം.ടി. രമേശ്
05:19 PM Feb 19, 2022 | Deepika.com