കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ രണ്ടാമൻ അഭിഷേക് ബാനർജി തന്നെ. ആഴ്ചകൾ നീണ്ട ആഭ്യന്തര കലഹത്തിനു ശേഷം അനന്തരവൻ അഭിഷേകിനെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി മമത ബാനർജി നിലനിർത്തി.
അടിയന്തരമായി ചേര്‍ന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലായിരുന്നു തീരുമാനം. കോൽക്കത്തയിലെ മമതയുടെ വസതിയിലായിരുന്നു പുതുതായി രൂപം കൊടുത്ത ദേശീയ വര്‍ക്കിംഗ് കമ്മിറ്റി ചേർന്നത്.
പാർട്ടിയിലെ ആഭ്യന്തരകലഹത്തെ തുടർന്ന് അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദേശീയ ഭാരവാഹികളെ മുഴുവൻ മമത പിരിച്ചുവിട്ടിരുന്നു. പുനസംഘടനയിൽ അഭിഷേകിനെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറി പദവിയിലേക്ക് മമത പരിഗണിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്.
സീനിയര്‍ നേതാക്കള്‍ അടക്കം അഭിഷേകിന്റെ നയങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരാൾക്ക് ഒരു പദവി നയമായിരുന്നു അഭിഷേകിനെ മുതിർന്ന നേതാക്കളുടെ കണ്ണിലെ കരടാക്കിയത്. ഒരാൾക്ക് ഒരു പദവി തൃണമൂൽ നയമാണെങ്കിലും മുതിർന്ന നേതാക്കൾക്കു മമത തന്നെ ഇളവ് നൽകാറുണ്ട്. കോൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സംസ്ഥാന മന്ത്രി കൂടിയാണ്.
ഒരാൾ തന്നെ രണ്ടു പദവി വഹിക്കുന്നതിനെതിരെ പാർട്ടിയുടെ യുവനേതാക്കൾ സമീപകാലത്തായി വിമർശനമുയർന്നിരുന്നു. ഇവർക്ക് അഭിഷേക് ബാനർജിയുടെ പിന്തുണയുമുണ്ടായിരുന്നു. മമതയുടെ പരമാധികാരം അംഗീകരിക്കുമ്പോഴും മുതിർന്ന നേതാക്കളെ വിമർശിക്കുകയായിരുന്നു യുവ തലമുറ.
അഭിഷേകിന്റെ പിന്തുണ കൂടിയായതോടെ പലരും പരസ്യമായി തന്നെ രംഗത്തു വന്നിരുന്നു. കലഹം അവസാനിപ്പിക്കാൻ ഒടുവിൽ മമത തന്നെ രംഗത്തുവരികയായിരുന്നു.
രണ്ടാമൻ അനന്തരവൻ തന്നെ; അഭിഷേക് ബാനർജി വീണ്ടും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി
09:38 PM Feb 18, 2022 | Deepika.com