ബംഗളൂരു: ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി മന്ത്രി കെ.എസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക നിയമസഭാ മന്ദിരത്തിൽ മുഴുരാത്രി പ്രതിഷേധം. കോൺഗ്രസ് എംഎൽഎമാരാണ് നിയമസഭാ മന്ദിരത്തിനകത്ത് പ്രതിഷേധവുമായി തുടരുന്നത്.
മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞിട്ടും കോൺഗ്രസ് എംഎൽഎമാർ നിയമസഭാ മന്ദിരത്തിൽ തുടരുകയായിരുന്നു.
നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി, മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവർ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി ചർച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. ബിജെപിയും ആർഎസ്എസും ദേശീയ പതാകയെ അവഹേളിച്ചിരിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് പകൽ-രാത്രി സമരം നടത്താൻ തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ അറിയിച്ചു.
ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് വിവാദ പ്രസ്താവന നടത്തിയത്. ശിവമൊഗയിലെ സ്കൂളിൽ ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധത്തിനിടെ കൊടിമരത്തിൽ കാവിക്കൊടി ഉയർത്തിയ സംഭവത്തെ ന്യായീകരിച്ച ഈശ്വരപ്പ, ഭാവിയിൽ കാവിക്കൊടി ദേശീയപതാകയാവുമെന്നും ചെങ്കോട്ടയിൽ ഉയരുമെന്നും പ്രസ്താവന നടത്തിയിരുന്നു.
ചെങ്കോട്ടയിൽ കാവിക്കൊടി: കർണാടക നിയമസഭയിൽ മുഴുരാത്രി പ്രതിഷേധം
11:19 PM Feb 17, 2022 | Deepika.com