തിരുവനന്തപുരം: സർക്കാരിനെ മുൾമുനയിൽനിർത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്.
തന്റെ സ്റ്റാഫിന്റെ നിയമനത്തിലെ അതൃപ്തി സർക്കാർ പരസ്യപ്പെടുത്തിയത് ഗവർണറെ ചൊടുപ്പിച്ചിരുന്നു. ഇതിലെ അതൃപ്തി, അവസരം കിട്ടിയപ്പോൾ ഗവർണർ പ്രകടിപ്പിക്കുകയും സർക്കാരിനെ മുൾമുനയിൽ നിർത്തുകയുമായിരുന്നു. ഇതിന് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബ ന്ധപ്പെട്ട വിഷയമാണ് ആരിഫ് മുഹമ്മദ് ഖാൻ തെരഞ്ഞെടുത്തതെന്നു മാത്രം.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറിയത്. അപ്പോഴാണ് മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന രീതിയിൽ ഗവർണർ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷന്റെ ഒരു വിഹിതം അവർ തന്നെയാണ് നൽകുന്നത്. ജീവിതകാലം മുഴുവൻ സർക്കാർ സേവനം ചെയ്താലും ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ലഭിക്കുമ്പോഴാണ് മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന് പ്രത്യേക പരിഗണന. ഇത് മാറ്റണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.
ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വന്നതോടെ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തു. ഉച്ചയോടെ രാജ്ഭവനിൽ മുഖ്യമന്ത്രി നേരിട്ടെത്തി ഗവർണറെ കണ്ടെങ്കിലും ഫലം കണ്ടില്ല. അരമണിക്കൂറോളം ഗവർണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി.
വെകുന്നേരം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ മാറ്റിയതോടെയാണ് ഗവർണർ വഴങ്ങുന്നത്. ഗവർണറുടെ സ്റ്റാഫ് നിയമനത്തിൽ വിയോജിച്ച് കത്ത് നൽകിയത് ജ്യോതിലാലായിരുന്നു. ഗവർണറുടെ സ്റ്റാഫായി ബിജെപി നേതാവിനെ ഉൾപ്പെടുത്തിയതിലായിരുന്നു വിയോജന കുറിപ്പ് നൽകി യത്. ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്.കർത്തയെയാണ് ഗവർണറുടെ സ്റ്റാഫിൽ നിയമിച്ചത്. ഗവർണറുടെ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ ഉള്ളയാളെ നിയമിക്കുന്ന പതിവ് ഇല്ലെന്ന അതൃപ്തിയാണ് സർക്കാർ അറിയിച്ചത്. നിയമനത്തിലെ പതിവ് തുടരുന്നതാവും ഉചിതം. ഗവർണർ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ്. കർത്തായെ നിയമിച്ചതെന്നും രാജ്ഭവന് നൽകിയ കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഈ കത്ത് സർക്കാർ പുറത്തുവിടുകയും ചെയ്തു.
ഈ സംഭവത്തിലെ അതൃപ്തിയാണ് അവസരം കിട്ടിയപ്പോൾ ഗവർണർ പുറത്തെടുത്തത്. തന്റെ സ്റ്റാഫ് നിയമനത്തിൽ അതൃപ്തി അറിയിച്ചുകൊണ്ടുള്ള കത്ത് നൽകിയ ആളെ തൽസ്ഥാനത്തുനിന്നും നീക്കാൻ സർക്കാർ തയാറായതോടെ ഗവർണർ വെടിനിർത്തൽ പ്രഖ്യാപിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു.
ഒടുവിൽ ഒപ്പിൽ ഒപ്പിച്ചു; നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍
07:30 PM Feb 17, 2022 | Deepika.com