പേരൂർക്കട: അമ്പലമുക്കിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാജേന്ദ്രന്റെ കസ്റ്റഡികാലാവധി നാളെ അവസാനിക്കും. ഒരാഴ്ചത്തെ കസ്റ്റഡി കാലാവധിയാണ് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ മുട്ടട ആലപ്പുറം കുളത്തിൽനിന്നു പ്രതിയുടെ ഷർട്ട് മാത്രമാണ് കണ്ടെത്താനായത്. കത്തി ഉപേക്ഷിച്ച സ്ഥലം മാറ്റിപ്പറഞ്ഞു പ്രതി പോലീസിനെ പലവട്ടം കബളിപ്പിച്ചു.
കസ്റ്റഡികാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ സുപ്രധാന തെളിവായി മാറേണ്ട കൊലക്കത്തി കണ്ടെടുക്കാൻ പോലീസിനു കഴിയാത്തതു തിരിച്ചടിയാണ്. പ്രതി രാജേന്ദ്രൻ അന്വേഷണവുമായി സഹകരിക്കാത്തതാണ് പ്രധാന കാരണം. അമ്പലമുക്കിൽ കൃത്യം നടന്ന കടയ്ക്ക് എതിർവശം വലിച്ചെറിഞ്ഞു, മുട്ടട കുളത്തിനുള്ളിൽ വലിച്ചെറിഞ്ഞു, ഉള്ളൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞു എന്നിങ്ങനെ മൊഴിമാറ്റി പറയുകയാണ് പ്രതി ചെയ്തത്.
ഏതായാലും കൊലക്കത്തി കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ ഉള്ളൂർ ഭാഗത്ത് പ്രതിയുമായി പോലീസ് വിശദമായ തെളിവെടുപ്പിന് എത്തിയേക്കും. മുട്ടടയിൽനിന്ന് ഒരു ഇരുചക്ര വാഹനത്തിൽ കയറി ഉള്ളൂർ ജംഗ്ഷനിൽ ഇറങ്ങിയശേഷം കത്തി വലിച്ചെറിഞ്ഞുവെന്നും അവിടെനിന്ന് ഓട്ടോറിക്ഷയിൽ തിരികെ പേരൂർക്കടയിലേക്കു വന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പ്രതി പോലീസിനോടു പറഞ്ഞത്.
ലഭിച്ച രക്തം പുരണ്ട വസ്ത്രത്തിൽനിന്നു തെളിവ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഫോറൻസിക് വിഭാഗം വിശദമായ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ ഇതിൽ വ്യക്തത വരൂ.
ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അമ്പലമുക്ക് അഗ്രി ക്ലിനിക് എന്ന ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശിനി വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് എൻട്രൻസുകളുള്ള കടയുടെ ആദ്യത്തെ എൻട്രൻസിലൂടെ പ്രവേശിച്ച ശേഷം പടിക്കെട്ടിറങ്ങി ചെടിച്ചട്ടികൾ നിരത്തിവച്ചിരിക്കുന്ന ഷെഡ്ഡിനു സമീപംവച്ചു യുവതിയുടെ കഴുത്തിൽ കത്തികൊണ്ടു കുത്തുകയായിരുന്നു പ്രതി.
അമ്പലമുക്ക് കൊലപാതകം: പ്രതി കബളിപ്പിക്കുന്നു, കൊലക്കത്തി ഇനിയും കാണാമറയത്ത്
02:29 PM Feb 17, 2022 | Deepika.com