തിരുവനന്തപുരം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ക്ഷേത്രമുറ്റത്തെ പച്ചപന്തലിനു മുന്നിൽ പൊങ്കാലയിട്ടു. വായ്ക്കുരവകളുടെയും ദേവീസ്തുതികളുടെയും അകന്പടിയിൽ സഹമേൽശാന്തി പൊങ്കാല അടുപ്പിൽ തീപകർന്നു. പൊങ്കാല അടുപ്പിൽ തീപകർന്നതിന്റെ വിളംബരമായി കതിനാവെടികൾ ഉയർന്നതോടെ അനന്തപുരിയിലെ വീടുകളിലെ പൊങ്കാല അടുപ്പുകളിൽ തീപകർന്നു.
കോവിഡ് കാരണം ക്ഷേത്രമുറ്റത്തും വഴിയോരങ്ങളിലും പറന്പുകളിലും പൊങ്കാലയിടുന്നതിന് അനുമതിയില്ലാതിരുന്നതിനാലാണ് ഭക്തർ വീടുകളിൽ പൊങ്കാലയിട്ടത്. ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിച്ച പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് പൊങ്കാല ചടങ്ങുകളിലേക്കു കടന്നത്.
ഉത്സവത്തിനു തുടക്കം കുറിച്ച് കാപ്പുകെട്ടിയ ദിവസം മുതൽ ക്ഷേത്ര മുറ്റത്ത് കെട്ടിയ പാട്ടുപുരയിൽ ഇളങ്കോ അടികൾ രചിച്ച തമിഴ് കാവ്യമായ ചിലപ്പതികാരം കഥ പാട്ടുകാർ പാടിവരികയായിരുന്നു. ഇന്നു പാണ്ഡ്യ രാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിതീർന്നതോടെ പാട്ട് അവസാനിപ്പിച്ചു. തുടർന്ന് പുണ്യാഹം തളിച്ചു പരിസരം ശുദ്ധമാക്കിയതോടെ അടുപ്പുവെട്ടു തുടങ്ങി.
ശ്രീകോവിലിൽനിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹ മേൽശാന്തി അഗ്നി പകർന്നു. പണ്ടാര അടുപ്പിലെ പൊങ്കാല തിളച്ചു മറിഞ്ഞതോടെ വീണ്ടും ഭക്തരുടെ വായ്ക്കുരവ ഉയർന്നു.
ഉച്ചയ്ക്ക് 1.20ന് ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിച്ചു. ക്ഷേത്രത്തിനു പുറത്തിടുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ല. തുടർന്നു ഉഷശ്രീബലി നടക്കും. വൈകുന്നേരം 6.45ന് ദീപാരാധന. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30ന് ചൂരൽകുത്തും.
രാത്രി 10.30 ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നളളത്തിനു ശേഷം നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. നാളെ രാത്രി 9.45ന് കാപ്പഴിക്കും. 19ന് പുലർച്ചെ ഒന്നിനു കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഭക്തർ വീടുകളിൽ പൊങ്കാലയർപ്പിച്ചു
02:07 PM Feb 17, 2022 | Deepika.com