കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ സനാദിന്റെ കൂടെ കാറിലെത്തിയ കാടാച്ചിറ സ്വദേശി അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മിഥുനിന്റെ സുഹൃത്താണ് അരുണും. അക്രമസംഘത്തിലും അരുൺ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അരുണിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൊലപാതകത്തിൽ അരുണിന്റെ പങ്ക് തെളിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുഖ്യപ്രതികളിലൊരാളായ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തെ മാവിലക്കണ്ടി മിഥുൻ (24), ഏച്ചൂർ സ്വദേശി ഗോകുൽ (24), പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും മിഥുന്റെ സുഹൃത്തുമായ സനാദ് (25) എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബോംബേറുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേർ അറസ്റ്റിലായി.
ബോംബുണ്ടാക്കാനായി സ്ഫോടക വസ്തുക്കൾ എത്തിക്കാൻ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം, ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ബോംബ് പൊട്ടിയ ശേഷം ആളുകൾ ചിതറിയോടുന്നതു ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് തോട്ടട ചാല പന്ത്രണ്ടുകണ്ടിക്കു സമീപം നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി പാതിരാപ്പറന്പിൽ ജിഷ്ണു (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കല്യാണ സ്ഥലത്തെ ബോംബേറ്: വാളുമായി എത്തിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
12:34 PM Feb 17, 2022 | Deepika.com