ന്യൂഡൽഹി: യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കും യുക്രെയ്നും ഇടയിലുള്ള വിമാന സർവീസുകളുടെ എല്ലാ നിയന്ത്രണങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കി. യുക്രെയ്നിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവീസുകൾ ഉടൻ ആരംഭിക്കും.
കോവിഡ് കാല നിയന്ത്രണങ്ങൾ യുക്രെയ്ൻ വിമാനങ്ങൾക്ക് ബാധകമല്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലും നിയന്ത്രണമില്ല.
ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധിയിൽ സഹായത്തിന് 1800118797 എന്ന ടോൾ ഫ്രീ നന്പറിൽ വിളിക്കാം. കൂടാതെ 011 23012113, 23014104, 23017905 എന്നീ നന്പറുകളിലും ബന്ധപ്പെടാം. situationroom @mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലും സഹായം തേടാവുന്നതാണ്.
കീവിലെ ഇന്ത്യൻ എംബസിയുടെ ഫോണ് നന്പറിലും ഇ- മെയിൽ വിലാസത്തിലും മുഴുവൻ സമയവും ആശയവിനിമയം സാധ്യമാകും. 20,000ത്തിലധികം ഇന്ത്യക്കാർ യുക്രെയ്നിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 18,000ത്തിലധികം പേർ വിദ്യാർഥികളാണ്.
യുക്രെയ്നിലേക്കുള്ള വിമാന നിയന്ത്രണം നീക്കി; തീരുമാനം യുദ്ധഭീതി കണക്കിലെടുത്ത്
12:26 PM Feb 17, 2022 | Deepika.com