കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറകടന്നു. സ്കോർ:- ഇന്ത്യ-162-4, വിൻഡീസ്-157-7.
ഇന്ത്യയ്ക്കായി ഓപ്പണറുമാരായ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കമാണ് കുറിച്ചത്. 19 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 40 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 35 റണ്‍സും നേടി. 64 റണ്‍സാണ് ഇരുവരും ചേർന്നെടുത്തത്.
വിരാട് കോഹ്ലി 17 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് 34 റണ്‍സെടുത്തും വെങ്കടേഷ് അയ്യർ 24 റണ്‍സുമെടുത്ത് പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തത്. നിക്കോളാസ് പൂരന്റെ അർധ സെഞ്ചുറിയാണ് വിൻഡീസിന് കരുത്തായത്. 43 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 61 റണ്‍സാണ് പൂരൻ നേടിയത്.
പൂരന് കൈൽ മേയേഴ്സും പിന്തുണ നൽകി. മേയേഴ്സ് 24 പന്തിൽ 31 റണ്‍സെടുത്തു. പൂരനും മേയേഴ്സനും ചേർന്നും 47 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. അകേൽ ഹൊസൈൻ 10 റണ്‍സും നേടി. നായകൻ പൊള്ളാർഡ് 19 പന്തിൽ 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയി നാല് ഓവറിൽ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് നേടി.
ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം
11:09 PM Feb 16, 2022 | Deepika.com