തിരുവനന്തപുരം: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായി ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഈ നിയമ പ്രകാരമുള്ള ഷെഡ്യൂളുകളിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം. നിയമത്തിൽ മൂന്നാം ഷെഡ്യൂളിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തി അഞ്ചാം ഷെഡ്യൂളിലേക്ക് മാറ്റണമെന്നും യൂത്ത്ഫ്രണ്ട്-എം ആവശ്യപ്പെട്ടു.
തൃശൂർ അതിരപള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരുപതിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റി പ്രിൻസിപ്പൽ ചിഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകി.
പ്രതിഷേധ മാർച്ചിന് ശേഷം നടന്ന ധർണ്ണയിൽ യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യൂ ഉദ്ഘാടനം ചെയ്തു.
വന്യജീവി ആക്രമണം; കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട്-എം
06:30 PM Feb 16, 2022 | Deepika.com