കൊച്ചി: ഹൈക്കോടതി രേഖയിൽ പ്രതിയും അഭിഭാഷകനും ചേർന്ന് കൃത്രിമം കാട്ടിയെന്ന് പ്രോസിക്യൂഷന്റെ പരാതി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ശശാങ്ക്കുമാർ ഇയാളുടെ അഭിഭാഷകൻ ഷാനു എന്നിവർക്കെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്.
ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി മറ്റൊരു തീയതിയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന കേസ് സ്ഥിതിവിവരത്തിന്റെ പിഡിഎഫ് ഫയൽ ഡൗണ്‍ലോഡ് ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടയുന്നുവെന്ന് എഡിറ്റ് ചെയ്ത് ചേർത്ത് പോലീസിന് സമർപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ പോലീസ് ഹൈക്കോടതി വെബ്സൈറ്റിൽ കയറി പരിശോധന നടത്തിയപ്പോഴാണ് രേഖയിൽ കൃത്രിമം നടന്നുവെന്ന് ബോധ്യമായത്. ഇതോടെ പ്രോസിക്യൂഷൻ വിവരം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷൻ അപേക്ഷ മാനിച്ച് പ്രതിയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി രേഖയിൽ കൃത്രിമം കാട്ടി; അഭിഭാഷകനും പ്രതിക്കുമെതിരേ പരാതി
04:08 PM Feb 16, 2022 | Deepika.com