കണ്ണൂർ: കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തമായ ആസൂത്രണത്തോടെയാണ് ബോംബെറിഞ്ഞ ഏച്ചൂർ സംഘം വിവാഹ വീട്ടിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തൽ.
മൂന്ന് ബോംബുകളാണ് ഇവർ കൈയിൽ കരുതിയിരുന്നത്. ഇതു മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഒരു ബോംബ് പൊട്ടുകയും ഒന്നു പൊട്ടാതെ നിലത്തു വീഴുകയും ചെയ്തു. മറ്റൊന്ന് ഇവരുടെ കൂട്ടത്തിൽ തന്നെയുള്ള ജിഷ്ണുവിന്റെ തലയിൽ തട്ടിപൊട്ടുകയായിരുന്നു.
ജിഷ്ണുവിന്റെ തലയിൽ തട്ടിപൊട്ടിയ ബോംബിൽ ലോഹ ചീളുകളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലത്തു പൊട്ടാതെ വീണ ബോംബിൽ ലോഹത്തിന്റെ അംശമില്ലെന്നു പോലീസ് പറഞ്ഞു. വിവാഹ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ട സംഘത്തിൽ പെട്ടയാൾ തല്ലിയെന്നും മിഥുൻ അയാളെ വാഹനത്തിന്റെ താക്കോൽകൊണ്ട് കുത്തിയെന്നും വിവരമുണ്ട്.
ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപെടുത്തനാണ് സംഘം ആസൂത്രണം ചെയ്തെന്നാണ് പോലീസ് നിഗമനം. മൂന്നു ബോംബുകളും പ്രതികൾ തന്നെയാണ് ഉണ്ടാക്കിയതെന്നാണ് പ്രതികളുടെ മൊഴികളിൽനിന്നുള്ള സൂചന.
കല്യാണ വീട്ടിലേക്കു കയറാൻ സമ്മതിക്കാത്തതിന്റെ പിന്നാലെയാണ് സംഘർഷമുണ്ടായതെന്നും ബോംബെറിഞ്ഞതെന്നുമാണ് പോലീസ് പറയുന്നത്. കൂടുതൽ പേർ ഇതിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
ബോംബേറിന് കാരണം തർക്കം
കല്യാണ വീട്ടിൽ ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ബോംബേറിനു കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്. ഡാൻസ് കളിക്കുന്നതിനിടെ മുഖ്യപ്രതി അക്ഷയ് സൗണ്ട് ബോക്സിന്റെ കണക്ഷൻ വിഛേദിക്കുകയും തുടർന്ന് ഇരുവിഭാവും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടാകുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ കല്യാണ ദിവസമായ ഞായറാഴ്ച പ്രതി അക്ഷയ് അടക്കം മൂന്ന് ബോംബുകൾ കൈയിൽ കരുതിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ വധുവരൻമാരെ ആനയിച്ചുകൊണ്ടുപോകുമ്പോൾ ഏച്ചൂർ സംഘവും പ്രദേശവാസികളുമായി വീണ്ടും തർക്കമുണ്ടായി. തുടർന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടെ ബോംബെറിയുകയും മുന്പിൽ പോകുകയായിരുന്ന ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണു ജിഷ്ണു കൊല്ലപ്പെടുകയുമായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഒരു വീഡിയോയിൽ നീല കളർ ഷർട്ട് ധരിച്ചവരുടെ ഇടയിലാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്ന് കാണുന്നുണ്ട്. മറ്റൊരു വീഡിയോയിൽ ഒരാൾ ആംഗ്യം കാണിച്ചു ബോംബ് എറിയാൻ നിർദേശിക്കുന്നുണ്ട്. ഇതുകഴിഞ്ഞയുടനെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
പ്രതി അക്ഷയ് സ്വമേധയ കുറ്റം സമ്മതിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജിഷ്ണുവിന്റെ മൃതദേഹത്തിനു സമീപം കിടന്ന പൊട്ടാത്ത ബോംബ് അക്ഷയ് മാറ്റിവയ്ക്കുന്നതു കണ്ടവരുണ്ടെന്നും എടക്കാട് ഇൻസ്പെക്ടർ എം.അനിൽ തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കല്യാണ വീട്ടിലെ ബോംബേറ്: ഏച്ചൂർ സംഘം എത്തിയത് മൂന്നു ബോംബുകളുമായി
12:53 PM Feb 16, 2022 | Deepika.com