കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിൽ. പ്രധാന പ്രതി മിഥുന്റെ സുഹൃത്ത് സനാദി (25) നെയാണ് അന്വേഷണ സംഘം പിടികൂടിയത്.
സംഭവ ദിവസം ഉച്ചയോടെ സനാദ് കാറിൽ സ്ഥലത്ത് എത്തുകയായിരുന്നു. താൻ ഇവിടെയെത്തിയെന്ന വിവരം മിഥുനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ബോംബേറ് നടന്നത്. ബോംബേറ് നടത്തുമ്പോൾ പ്രദേശവാസിയായ ആരുടെയെങ്കിലും സഹായം വേണമെന്നു മിഥുൻ ചിന്തിച്ചിരുന്നു. തുടർന്നാണ് സനാദിന്റെ സഹായം തേടിയത്.
ഗുണ്ടാ സംഘങ്ങളുമായി പിടിപാടുള്ള സനാദ് സഹായിക്കാമെന്ന് ഏറ്റു. ബോംബേറിനു ശേഷം എന്തെങ്കിലും സംഘർഷമുണ്ടായാൽ നേരിടാനാണ് വടിവാളുമായി സനാദ് എത്തിയത്. എന്നാൽ, തങ്ങളുടെ കൂട്ടത്തിലുള്ള ആൾക്ക് തന്നെ ബോംബ് കൊള്ളുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പ്രതീക്ഷിക്കാത്തത് നടന്നതോടെ പ്രതികൾ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
മിഥുൻ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടത് സനാദിന്റെ കാറിലാണെന്ന സൂചനയുമുണ്ട്.
സനാദിന്റെ കൈയിൽ വടിവാളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനാദ് സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
പ്രതിരോധിക്കാനായി പ്രതികൾ ഗുണ്ടാ സംഘത്തിന്റെ സഹായം തേടിയെന്നു പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സനാദ് പിടിയിലാവുന്നത്. അതേസമയം, ഇന്നലെ എടക്കാട് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വിവാഹസ്ഥലത്തെ ബോംബേറ്: വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിൽ
12:46 PM Feb 16, 2022 | Deepika.com