കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ഇരകളുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഞ്ജലിക്കെതിരേ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. ഇന്നലെ രാവിലെയാണ് പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി പോക്സോ കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ഫേസ്ബുക്കില്‍ വീഡിയോ അപ്ലോഡ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘം
കേസിൽ അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, സിഐമാരായ ബിജു, അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അഞ്ജലി റീമ ദേവ് ഒളിവിലാണെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു.
കേസിലെ പ്രതികളിലൊരാളായ സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. റോയ് വയലാറ്റ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ചോദ്യം ചെയ്യലിനു ഹാജരായില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നു ഡിസിപി പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇരയുടെ പേര് അഞ്ജലി വെളിപ്പെടുത്തിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ഇപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും തുടര്‍നടപടിയെടുക്കുമെന്നും ഡിസിപി വ്യക്തമാക്കി.
റോയിയുടെ ജാമ്യാപേക്ഷ ഇന്ന്
ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട് പ്രതിയായ പോക്സോ കേസില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ ശത്രുതയാണ് ഈ കേസിനു പിന്നിലെന്നാണ് റോയി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
മിസ് കേരള മുന്‍ ജേതാക്കളുടെ മരണശേഷം ഒരു പോലീസ് ഉദ്യോഗസ്ഥന് ശത്രുതയോടെയാണ് പെരുമാറുന്നതെന്നും പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും റോയി പറയുന്നു. റോയിയുടെ കൂട്ടു പ്രതികളായ സൈജു തങ്കച്ചനും അഞ്ജലിയും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന ഇന്നുവരെ റോയിയെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
പോക്സോ ഇരകളുടെ പേരു വെളിപ്പെടുത്തി; അഞ്ജലി കുടുങ്ങും
11:50 AM Feb 16, 2022 | Deepika.com