ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; കെഎസ്ഇബി ചെയർമാനെതിരേ എം.എം.മണി

10:50 AM Feb 15, 2022 | Deepika.com
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരേ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതിമന്ത്രി എം.എം.മണി രംഗത്ത്. കെഎസ്ഇബിയിലെ ഇടതു തൊഴിലാളി യൂണിയനുകളും ചെയർമാൻ ബി.അശോകും തമ്മിലുള്ള പോരിൽ യൂണിയനുകൾക്ക് മറുപടി എന്ന നിലയിൽ കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാൻ ഇട്ട പോസ്റ്റ് ആണ് മുൻമന്ത്രി എം.എം.മണിയെ ചൊടിപ്പിച്ചത്.

കെഎസ്ഇബിയുടെ ഭൂമിയും മറ്റും ക്രമവിരുദ്ധമായി കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു പാട്ടത്തിനു നൽകിയെന്നതടക്കമുള്ള ആക്ഷേപങ്ങളായിരുന്നു ബി.അശോകിന്‍റെ പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിനെതിരേയാണ് മുൻമന്ത്രി രംഗത്തുവന്നത്.

വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അറിവോടെയാണോ ചെയർമാൻ ഫേസ്ബുക്ക് വഴി പ്രതികരിച്ചതെന്നായിരുന്നു മണിയുടെ ചോദ്യം. കെഎസ്ഇബിയിൽ കാര്യങ്ങൾ അവതാളത്തിലാണെന്നും പോലീസ് കാവൽ ഏർപ്പെടുത്തേണ്ട ഗതികേട് മുന്പ് ഉണ്ടായിട്ടില്ലെന്നും മണി കുറ്റപ്പെടുത്തി.

ചെയർമാനെതിരേ സിഐടിയു- എഐടിയുസി സംഘടനകൾ സംയുക്തമായി ആസ്ഥാനത്തിനു മുന്നിൽ‌ സമരം ആരംഭിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോലീസ് കാവലിന്‍റെ കാര്യം അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനുശേഷം കൂടുതൽ പ്രതികരിക്കുമെന്നും മണി പറഞ്ഞു.

അതേസമയം, മുൻ മന്ത്രി എം.എം. മണിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു ചില അതിലേക്കു മുൻ മന്ത്രി അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും കെഎസ്ഇബി ചെയർമാൻ ബി.അശോക് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു കെഎസ്ഇബിയിൽ അഴിമതി നടന്നതായി താൻ പറഞ്ഞിട്ടില്ലെന്നും എം.എം.മണിയുമായി വളരെ അടുത്ത ബന്ധവും സൗഹൃദവുമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭൂമി പാട്ടത്തിനു നൽകിയതിൽ ക്രമക്കേടുണ്ടായി എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.