കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണവീടിനു മുന്നിലെ റോഡിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ ആരംഭം സ്പീക്കർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം. കല്യാണവീട്ടിൽ ശനിയാഴ്ച അർധരാത്രി 12ഓടെ ചെറുപ്പക്കാർ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഒടുവിൽ ബോംബേറിൽ കലാശിച്ചത്.
തോട്ടട ടീം സ്പീക്കറിൽ പാട്ടു വച്ചു ഡാൻസ് കളിച്ചു വരികയായിരുന്നു. അപ്പോഴാണ് ഏച്ചൂർ ടീം വലിയൊരു സ്പീക്കറുമായി എത്തുകയും പാട്ട് വച്ചു ഡാൻസ് കളിക്കുവാനും തുടങ്ങിയത്. ഇതു തോട്ടട ടീം തടഞ്ഞു.
തങ്ങളുടെ സ്പീക്കറിൽനിന്നു വരുന്ന ഗാനത്തിൽ ഡാൻസ് കളിച്ചാൽ മതിയെന്നും നിങ്ങളുടെ സ്പീക്കർ ഓഫാക്കണമെന്നുമായിരുന്നു ആവശ്യം. ഇതു ചെറിയ തോതിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന്, ഇന്നലെ ഉച്ചയോടെ ഏച്ചൂർ ടീം ബാൻഡുമേളവും പടക്കം പൊട്ടിച്ചും തോട്ടടയിലെ കല്യാണ വീട്ടിൽ എത്തുകയായിരുന്നു.
തോട്ടടയിലെ നാല്പതോളം വരുന്ന സംഘം ഇവരെ തടയുകയും തുടർന്നു സംഘർഷമുണ്ടാവുകയും ബോംബേറിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽ വച്ചായിരുന്നു തോട്ടടയിലെ ഷമിൽ രാജിന്റെ വിവാഹം.
വിവാഹച്ചടങ്ങ് കഴിഞ്ഞു വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വധൂവരൻമാർ വീടിനുള്ളിൽ കയറിക്കഴിഞ്ഞാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്തുനിന്നു പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്.
കല്യാണ വീട്ടിലെ ബോംബേറ്: തർക്കം തുടങ്ങിയത് സ്പീക്കർ വച്ചതിൽ
12:25 PM Feb 14, 2022 | Deepika.com